സ്റ്റോക്ക്ഹോം: സൈനയുടെയും സിന്ധുവിന്റെയും വഴിയില്‍ ബാഡ്മിന്റണില്‍ ഒരു മലയാളി താരം, അശ്വതി പിള്ള. പക്ഷെ അവര്‍ ഇന്ത്യയിലല്ല, സ്വീഡനിലാണെന്നു മാത്രം.
കഴിഞ്ഞ ദിവസം സ്വീഡിഷ് ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് അശ്വതി പിള്ള എന്ന മലയാളി പെണ്‍കുട്ടി കിരീടം നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് അശ്വതി ഈ നേട്ടം സ്വന്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജേത്രിയായതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും അശ്വതി സ്വന്തമാക്കിയിരുന്നു. സ്വീഡിഷ് എലൈറ്റ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി.
ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയും അശ്വതിയുടെ പേരിലാണ്. 2018-ല്‍ ബ്യൂണസ് അയേഴ്സില്‍ നടന്ന യൂത്ത് ഒളിമ്പിക്സിലാണ് അശ്വതി മിക്സഡ് ടീമിനത്തില്‍ സ്വര്‍ണം കൊയ്തത്. യൂത്ത് ഒളിമ്പിക്സില്‍ എട്ടുപേരടങ്ങുന്ന ടീമിനത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ഒരു ടീമായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ ലക്ഷ്യാ സെന്നിനൊപ്പമാണ് അശ്വതി ഒളിമ്പിക്സില്‍ മിക്സഡ് ടീമിനത്തില്‍ പങ്കെടുത്തത്. ലക്ഷ്യസെന്‍ ഇന്ത്യക്കായി യൂത്ത് ഒളിമ്പിക്സില്‍ ആദ്യമായി സ്വര്‍ണം നേടിയ താരമായപ്പോള്‍ സ്വീഡനുവേണ്ടി കോര്‍ട്ടിലിറങ്ങിയ അശ്വതി മലയാളികള്‍ക്കും അഭിമാനമായി.
കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് ഇരണിയലില്‍ മലയാളികളായ വിനോദ് പിള്ളയുടെയും ഗായത്രിയുടെയും മകളാണ് ഈ പതിനെട്ടുകാരി. ഒന്‍പത് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ക്കൊപ്പം അശ്വതി സ്വീഡനിലേക്ക് പോകുന്നത്. അച്ഛന് വിനോദ് പിള്ളയ്ക്ക് അവിടെ ഒരു ഐടി കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു കൂടുമാറ്റം.
അതിനുശേഷം അണ്ടര്‍-13, 15, 17 വിഭാഗങ്ങളില്‍ അശ്വതി സ്വീഡിഷ് ദേശീയ ചാമ്പ്യനായി. 2012-13 മുതല്‍ സ്വീഡനിലെ മികച്ച ബാഡ്മിന്റണ്‍ താരം എന്ന ബഹുമതിയും അശ്വതിക്കാണ്.
സ്വീഡിഷ് നാഷണല്‍ അക്കാദമിയിലും ടാബി ബാഡ്മിന്റണ്‍ അക്കാദമിയിലുമാണ് അശ്വതിയുടെ പരിശീലനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: