ന്യൂദല്‍ഹി: ശാരദ ചിറ്റ് ഫണ്ട് അഴിമതിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണച്ച രാഹുല്‍ ഗാന്ധിയെ തള്ളി ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറും മമതയും എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ സോമന് മിത്ര ചോദിച്ചു. മമതക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മമതക്ക് പിന്തുണയുമായി ആദ്യംരംഗത്തെത്തിയ ദേശീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്വിയാണ് ഇന്നലെ സുപ്രീം കോടതിയില്‍ മമതക്ക് വേണ്ടി ഹാജരായത്. തൃണമൂലിന്റെ സഹായത്തോടെയാണ് സിംഗ്വി രാജ്യസഭാംഗമായത്.
തൃണമൂലിനും ബിജെപിക്കും ഒരുപോലെ എതിരാണ് തങ്ങളെന്ന് മിത്ര ചൂണ്ടിക്കാട്ടി. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തൃണമൂല്‍ കൊലപ്പെടുത്തി. എംപിമാരെയും എംഎല്‍എമാരെയും പാര്‍ട്ടിയില്‍നിന്നും അടര്‍ത്തിയെടുക്കുന്നു. ഇതുവരെ 14 കോണ്‍ഗ്രസ് എംഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്. ഏതാനും ദിവസം മുന്‍പ് മാള്‍ഡയിലെ എംപിയായ മൗസം നൂറും തൃണമൂലിലെത്തി. എങ്ങനെയാണ് ഞങ്ങള്‍ക്ക് തൃണമൂലുമായി യോജിക്കാന്‍ സാധിക്കുന്നത്. മിത്ര ചോദിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് രാഹുലിനെ വെട്ടിലാക്കി. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയരുമെന്നതിനാല്‍ സമരപ്പന്തലിലെത്തി മമതയെ സന്ദര്‍ശിക്കുന്നത് അദ്ദേഹം ഒഴിവാക്കി. നേരത്തെ ഇതേ അഴിമതിയില്‍ മമതയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന രാഹുലിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയായതും പാര്‍ട്ടിക്ക് നാണക്കേടായി.
ദേശീയ നേതൃത്വം മമതയുമായി കൂട്ടുചേരുന്നതില്‍ അസ്വസ്ഥരാണ് ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍. മമതയുമായി ചേരുന്നത് സംസ്ഥാനത്ത് തൃണമൂല്‍, കോണ്‍ഗ്രസ്സിനെ പൂര്‍ണമായും വിഴുങ്ങുന്നതിന് മാത്രമാണ് ഇടയാക്കുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി നേരിട്ടതോടെ മമത കല്‍ക്കത്തയില്‍ നടത്തി വന്നിരുന്ന ധര്‍ണ അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: