തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് തെളിക്കരുതെന്ന് നിര്‍ദേശം നല്‍കിയതിനു പിന്നാലെ പതിറ്റാണ്ടുകളായി വിവിധ ക്ഷേത്രാഘോഷങ്ങളിലെ എഴുന്നള്ളിപ്പുകളില്‍ നല്കുന്ന ഗാര്‍ഡ് ഓഫ് ഓണറും അവസാനിപ്പിക്കാന്‍ നീക്കം.
ദൈവങ്ങള്‍ക്ക് പോലീസ് സല്യൂട്ട് ചെയ്യേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. രാജഭരണകാലത്തും തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരും, സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെയുള്ള സംസ്ഥാന സര്‍ക്കാരുകളും വിലക്കിയിട്ടില്ലാത്തതാണിത്. ക്ഷേത്രാഘോഷങ്ങളില്‍ സായുധസേന നടത്തുന്ന ആചാരങ്ങള്‍ നിര്‍ത്താനാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.
എഴുന്നള്ളത്തുകള്‍ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും സായുധപോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി ആദരിക്കാറുണ്ട്. വര്‍ഷത്തില്‍ രണ്ട് ഉത്സവം നടക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വേട്ടയ്ക്കും ആറാട്ട് എഴുന്നള്ളത്തിനും സായുധ പോലീസ് സംഘവും കുതിരപ്പോലീസും അകമ്പടി സേവിച്ച് ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കുന്നുണ്ട്.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച നവരാത്രിവിഗ്രഹ എഴുന്നള്ളത്തിലെ മുഖ്യഘടകം സായുധ സേനയുടെ ആദരവാണ്. സ്വാതന്ത്ര്യത്തിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്രയ്ക്ക് തമിഴ്നാട്-കേരള പോലീസ് സംഘം സംയുക്തമായി ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കും. മൂന്ന് ദിവസത്തെ ഘോഷയാത്ര കേരള അതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ കേരളപോലീസ് ആദരവ് നല്‍കുന്നതോടൊപ്പം തഹസീല്‍ദാര്‍ ഔദ്യോഗികമായി സ്വീകരിക്കും. പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന പുറത്തെഴുന്നള്ളിപ്പ്, വെള്ളായണി കാളിയൂട്ട് മഹോത്സവം തുടങ്ങിയ ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തിനും പോലീസ് ആദരവ് നല്കിവരുന്നു.
ശബരിമലയ്ക്കു പിന്നാലെ മറ്റ് ക്ഷേത്രങ്ങളിലും പരമ്പരാഗതമായി നടന്നുവരുന്ന ആചാരങ്ങളും വിശ്വാസങ്ങളും തടയുന്നതിന്റെ ഭാഗമാണ് പോലീസ് ആദരവും അകമ്പടി സേവിക്കലും നിര്‍ത്തലാക്കാനുള്ള നീക്കവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: