തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജന്. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കിവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊല്ലംതീരത്ത് കാണപ്പെടുന്ന ധാതു നിക്ഷേപം ഖനനം ചെയ്യാന്‍ ആരംഭിച്ചിട്ട് 50 വര്‍ഷം കഴിഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ), സംസംഥാന പൊതു മേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) എന്നീ സ്ഥാപനങ്ങളാണ് നിലവില്‍ ആലപ്പാട് ്ഖനനം നടത്തി വരുന്നത്. 22.5 നീളത്തിലാണ് പ്രദേശത്ത് ഖനനം നടത്തി വരുന്നത്.
ആലപ്പാട് പഞ്ചായത്തില്‍ 16.5 കിലോമീറ്റര്‍ നീളത്തിലാണ് കരിമണല്‍ നിക്ഷേപം ഉള്ളത്. ഇതില്‍ ബാക്കി 16 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി കെട്ടിയിരിക്കുകയാണ്. ബാക്കിയുള്ള 500 മീറ്റര്‍ നീളത്തിലാണ് ഖനനവുമായി ബന്ധപ്പെട്ട സീ വാഷിങ് നടത്തി വരുന്നത്. ആലപ്പാട് തെക്കേയറ്റത്ത് ഐആര്‍ഇയാണ് ഖനനം നടത്തുന്നത്.
പരിസ്ഥിതി ദോഷമല്ലാത്തതും, മാനദണ്ഡങ്ങള്‍ പാലിച്ചുമുള്ള ഖനനത്തിന് പൊതു സമൂഹം എതിരല്ലാത്തതിനാല്‍ ഖനനം തുടരുമെന്നും ജയരാജന് അറിയിച്ചു. ധാതു നിക്ഷേപങ്ങള്‍ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി ഇത് പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
കരിമണല്‍ ഖനനം മൂലം മത്സ്യ സമ്പത്ത് കുറയുന്നുവെന്ന ആശങ്ക അടിസ്ഥാന രഹിതമാണെന്ന് ടി.എം. മഹാദേവന് ചെയര്‍മാനായ എക്സ്പേര്‍ട് കമ്മിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(എന്‍സിഇഎസ്എസ്) എന്ന സ്ഥാപനം ഗവേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആലപ്പാട് കരിമണല്‍ ഖനനം നടത്തി വരുന്നത്.
ആലപ്പാട് ഖനന പ്രദേശത്ത് നിന്ന് ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് റീ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ശോഷണം, സുനമി എന്നിവ കാരണം പടിഞ്ഞാറന്‍ മേഖലയില്‍ തീരശോഷണം സംഭവിക്കുന്നുണ്ടെന്ന് ശീസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളില്‍ നിരവധി ഡാമുകള്‍ ഉള്ളതിനാല്‍ കടലിലേക്ക് ഒഴുകി വരുന്ന മണലിന്റെ അളവ് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതും തീരശോഷണത്തിന് കാരണമാണ്. അതുകൊണ്ടുതന്നെ കരഭൂമി നഷ്ടപ്പെട്ടെന്ന പ്രദേശവാസികളുടെ വാദം വസ്തുതാപരമാണെന്നും ജയരാജന് അറിയിച്ചു.
വിവിധ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പ്രകാരം മഴക്കാലത്ത് സീ വാഷിങ് നിര്‍ത്തിവെയ്ക്കാറുണ്ട്. ഖനനം നടത്തിയ ശേഷം പ്രദേശത്ത് കുഴി അവശേഷിക്കുകയാണെങ്കില്‍ അവിടെ വെള്ള മണല്‍ വിരിച്ച് നികത്തുന്നുമുണ്ട്. ആലപ്പാട് തീരശോഷണം നടക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരം നടത്തി വരുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായി എങ്ങനെ കരിമണല്‍ ഖനനം നടത്താമെന്നത് സംബന്ധിച്ച് എന്‍സിഇഎസ്എസ് പഠനം നടത്തി വരികയാണ്.
ഒരു മാസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അതുവരെ സീവാഷിങ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. അതേസമയം ആലപ്പാട് പ്രദേശവാസികളുടെ സമരം 97 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: