ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. ഇന്ന് വിധിയില്ല. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഏഴുദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷകര്‍ക്കും സമയം അനുവദിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ് നരിമാന്, എ.എം ഖാന്‍വില്‍കര്‍, ഡിവൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
എന്‍എസ്എസ്, തന്ത്രി എന്നിവര്‍ നല്‍കിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആര് എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്. കോടതി ആദ്യം പരിഗണിച്ചത് എന്‍ എസ് എസ് നല്കിയ ഹര്‍ജിയാണ്.അതില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ പരാശരനാണ് ആദ്യം വാദം ആരംഭിച്ചത്.
യുവതീ പ്രവേശന വിധിയില്‍ പിഴവുണ്ടെന്നാണ് എന്‍ എസ് എസിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.ശബരിമലയിലേത് ലിംഗവിവേചനവുമായി കൂട്ടിക്കെട്ടാന്‍ കഴിയില്ലെന്നാണ് അദ്ദേഹം വാദിച്ചത്. 1955 ലെ കോടതി വിധിയും പരാശരന് ചൂണ്ടിക്കാട്ടി.ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതു സ്ഥലങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ല.ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പ്രത്യാഘാതം മറ്റ് മതങ്ങളിലുമുണ്ടാകും.മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന മറ്റൊരു കേസിലെ സുപ്രീം കോടതി വിധിയും പരാശരന് ഉയര്‍ത്തിക്കാട്ടി.
തൊട്ടുകൂടായ്മ വിവേചനമാണെന്ന് പ്രതികരിച്ച ജസ്റ്റിസ് നരിമാനോട് യുവതീ പ്രവേശനം തൊട്ടുകൂടായ്മയുമായി ബന്ധപ്പെട്ടതല്ലെന്ന് അഭിഭാഷകന് വ്യക്തമാക്കി.താന്‍ ഇതുവരെ ഹാജരായ മൂന്ന് പുനപരിശോധനാ ഹര്‍ജികളും കോടതി സ്വീകരിച്ചിട്ടുണ്ടെന്നും,ഇതും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞാണ് പരാശരന് തന്റെ വാദം പൂര്‍ത്തിയാക്കിയത്.
തന്ത്രിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി ഗിരിയുടെ വാദമാണ് പിന്നീട് കോടതിയില്‍ നടന്നത്.പ്രതിഷ്ഠയുടെ സവിശേഷതയായ നൈഷ്ടിക ബ്രഹ്മചര്യം കണക്കിലെടുത്താണ് യുവതികള്‍ക്ക് വിലക്കേര്പ്പെടുത്തിയിരുന്നതെന്ന് തന്ത്രിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് മനു സിങ് വിയാണ് ഹാജരായത്.ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നത് സിങ് വി ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠയുടെ സ്വഭാവം കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.മധുര മീനാക്ഷി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി വിധി പരിശോധിക്കാവുന്നതാണ്.ദൈവം എന്നാല്‍ ദൈവം മാത്രമല്ല,പ്രത്യക്ഷ രൂപങ്ങള്‍ തന്നെയാണ്.യുക്തി കൊണ്ട് അളക്കാന്‍ ശബരിമല എന്നത് ഒരു സയന്‍സ് മ്യൂസിയമല്ല,അത് ഒരു ക്ഷേത്രമാണെന്നും സിംഗ്വി കോടതിയില്‍ പറഞ്ഞു.
ആചാരങ്ങള്‍ റദ്ദാക്കിയതില്‍ വിശ്വാസികള്‍ അസ്വസ്ഥരാണെന്ന് ബ്രാഹ്മണ സഭയ്ക്ക് വേണ്ടി ഹാജരായ ശേഖര്‍ നാഫ്ടെ അറിയിച്ചു.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാണ് വിധിയോടെ നഷ്ടമാകുന്നതെന്നും ശേഖര്‍ നാഫ്ടെ വാദിച്ചു.
അഭിഭാഷകരായ വെങ്കിട്ട് രാമന്,വെങ്കിട്ട് രമണി എന്നിവരുടെ വാദങ്ങളും കോടതി പരിഗണിച്ചു.ഉഷാ നന്ദിനിയ്ക്കു വേണ്ടി അഭിഭാഷകന് ഗോപാല്‍ ശങ്കര നാരായണനാണ് ഹാജരായത്.അഡ്വക്കേറ്റ് ജയ് ദീപ് ഗുപ്തയാണ് സര്‍ക്കാരിനു വേണ്ടി ഹാജരായത്.യുവതീ പ്രവേശന വിധി പുനപരിശോധിക്കേണ്ട യാതൊരു സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ ധരിപ്പിച്ചത്.
മൂന്ന് പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ വിധി പ്രഖ്യാപിച്ചിരുന്നതെന്നും ഗുപ്ത വാദിച്ചു.അയ്യപ്പന്മാര് പ്രത്യേക മത വിഭാഗമല്ല,ആരാധനയ്ക്കുള്ള അവകാശം തടഞ്ഞാല്‍ അത് ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമാണ്.മൂന്ന് ബി നിയമം പ്രധാന നിയമത്തിന്റെ തന്നെ ലംഘനമാണ്. വിധിയുടെ കാതലായ ഭാഗം ആര്‍ട്ടിക്കിള്‍ 17 അല്ലെന്നും ഗുപ്ത കോടതിയില്‍ വാദിച്ചു.
ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ശേഷം ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ രാകേഷ് ദ്വിവേദിയുടെ വാദത്തോടെയാണ് വീണ്ടും കോടതി നടപടികള്‍ ആരംഭിച്ചത്.
തുല്യാവകാശം എന്നത് എല്ലാവര്ക്കും ബാധകമാണെന്നും,ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ അംഗീകരിക്കണമെന്നുമാണ് രാകേഷ് ദ്വിവേദിയുടെ വാദം.ദേവസ്വം ബോര്‍ഡ് മുന്‍പ് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നതല്ലേ ‘ യെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.എന്നാല്‍ തങ്ങളുടെ ഇപ്പോഴത്തെ നിലപാട് വിധിയെ അനുകൂലിക്കുന്നതാണെന്ന് ബോര്‍ഡ് മറുപടി നല്കി.
ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണെന്നും,നാലു റിട്ട് പെറ്റീഷനുകളും,പുനപരിശോധനാ ഹര്‍ജികളും തള്ളണമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
എന്‍ എസ് എസിന്റെ വാദത്തെ എതിര്‍ത്ത് ക്ഷേത്രാചാരങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നും,ശബരിമല കുടുംബക്ഷേത്രമല്ലെന്നും ബോര്‍ഡിനു വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിംഗ് വാദിച്ചു.തുല്യത ഇല്ലാതാക്കുന്ന ആചാരങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും അവര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: