കോഴിക്കോട് : ശബരിമലയെ തകര്‍ക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളൂവെന്ന് കെ. സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരും, ദേവസം ബോര്‍ഡും സുപ്രീംകോടതിയില്‍ ശബരിമല യുവതീ പ്രവേശനത്തെ അനൂകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ സുരേന്ദ്രന് ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.
പിതൃശൂന്യമായ നിലപാടാണ് ഇന്ന് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോര്‍ഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് ദേവസ്വം ബോര്‍ഡിനായില്ല.
തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത്. സിപിഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: