തിരുവനന്തപുരം: അധികലാഭം മുന്നില്‍ക്കണ്ട് കുത്തക മുതലാളിമാര്‍ സംസ്ഥാനത്തെ ഗോഡൗണുകളില്‍ സിമന്റ് പൂഴ്ത്തുന്നു. സംസ്ഥാന ബജറ്റിന് പിന്നാലെ സിമന്റിന് വിലകൂടുമെന്ന് ഉറപ്പായതോടെയാണ് സിമന്റ് പൂഴ്ത്തുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സിമന്റിന് ചുമത്തിയ അധികനികുതിയും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സെസ്സും നടപ്പാകുന്നതോടെ ഇനിയും വിലവര്ധവുണ്ടാകും.
ഈ മാസം ഒന്നിന് സിമന്റ് ചാക്കിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് 50 കിലോ ചാക്ക് സിമന്റിന് 380 മുതല്‍ 430 രൂപവരെയാണ് നിലവിലെ വില. കേരളത്തേക്കാള്‍ 100 രൂപയോളം കുറവാണ് കര്‍ണാടകയിലും തമിഴ്നാട്ടിലും. പ്രതിമാസം എട്ട് മുതല്‍ ഒന്‍പത് ലക്ഷം ടണ്‍ സിമന്റ് വരെ വില്‍പ്പന നടത്തുന്ന സംസ്ഥാനത്ത് നിന്ന് ഒടുവിലത്തെ വിലവര്‍ധനവിലൂടെ മാത്രം ലക്ഷക്കണക്കിന് രൂപയാണ് അധികമായി ലഭിക്കുന്നത്. ഈ മാസം തന്നെ ഇനിയും വില വര്‍ധിക്കുമെന്നതിനാലാണ് പല വന്‍കിടമുതലാളിമാരും സിമന്റ് പൂഴ്ത്തിവയ്ക്കുന്നത്. ലോഡു കണക്കിന് സിമന്റാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഗോഡൗണുകളില്‍ കെട്ടികിടക്കുന്നത്. എന്നാല്‍ ഇവര്‍ പറയുന്നത് സിമന്റിന് ക്ഷാമമാണെന്നാണ്.
പ്രളയാനന്തര പുനര്നിര്മ്മാണങ്ങളെയും മറ്റ് നിര്‍മാണമേഖലയെയും വിലവര്‍ധനവ് ഇപ്പോള്‍ത്തന്നെ ബാധിച്ചിട്ടുണ്ട്. പലയിടത്തും പണികള്‍ നിര്‍ത്തിവച്ച അവസ്ഥയാണ്. സംസ്ഥാനത്ത് 30 ശതമാനം സിമന്റ് ഉപയോഗിക്കുന്നത് സര്‍ക്കാര്‍ മേഖലയിലാണ്. അതിനാല്‍ വിലവര്‍ധന സര്‍ക്കാരിനേയും ബാധിക്കുന്നുണ്ട്. പ്രളയത്തിനു ശേഷം നിര്‍മാണ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുതലാളിമാരുടെ പൂഴ്ത്തിവയ്പ്പും നടക്കുന്നത്. സിമന്റിന് വില കൂടുമ്പോള്‍ അധികമായി ലഭിക്കുന്ന നികുതി വരുമാനത്തില്‍ കണ്ണുവച്ചാണ് സര്‍ക്കാര്‍ ഇടപെടാത്തതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: