കൊച്ചി: സ്വന്തം കളി തട്ടില്‍ രണ്ടാം അങ്കത്തിനിറങ്ങിയ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പ്രോ വോളി ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം. അര്‍ത്തിരമ്പിയ ആരാധകരെ ആവേശത്തിലാഴ്ത്തി അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ പരാജയപ്പെടുത്തി. സ്കോര്‍: 10-15, 15-11 , 11-15, 15-12 , 15-12 .
മത്സരത്തില്‍ നായകന് രഞ്ചിത്ത് തൊടുത്ത സര്വിലുടെ ആദ്യ പോയിന്റ് അഹമ്മദാബാദിന്. സെര്‍ബിയന്‍ താരം നൊവിക്ക ഓബ്ജലിക്കയുടെ മികച്ച സ്മാമാഷുകളും വിക്ടറിന്റെ എണ്ണം പറഞ്ഞ ബ്ലോക്കുകളും അഹമ്മദാബാദിന് നല്‍കിയത് സ്വപ്ന സമാനമായ തുടക്കം. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 8 3 ന് അഹമ്മദാബാദ് മുന്നില്‍ . ഇടവേളയ്ക്ക് ശേഷം പൊരുതുന്ന കൊച്ചിയെയാണ് കളത്തില്‍ കണ്ടത്. ബ്ലോക്കര്‍ രോഹിത്തിലൂടെ ടീം പലപ്പോഴും പിടിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും കൃത്യതയോടെ പോയിന്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്ന അഹമ്മദാബാദ് ആദ്യ സെറ്റ് നിഷ്പ്രയാസം കൈക്കലാക്കി.
രണ്ടാം സെറ്റിന്റെ തുടക്കവും അഹമ്മദാബാദിന്റെ സ്കോര്‍ ബോര്‍ഡ് ചലിച്ചു കൊണ്ടാരംഭിച്ചു. ആദ്യ സെറ്റിന് വിപരീതമായി കൊച്ചി തുടക്കം മുതലെ അക്രമം അഴിച്ചുവിട്ടു. പരിചയ സമ്പത്ത് കൈ മുതലാക്കി കളത്തിലിറങ്ങിയ അഹമ്മദാബാദ് കൂടെ പിടിച്ചതോടെ സ്കോര്‍ 7 – 7. സൂപ്പര്‍ പോയിന്റിലൂടെ ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം പിഴക്കാഞ്ഞതോടെ കൊച്ചി ഇടവേളയ്ക്ക് പിരിയുമ്പോള്‍ രണ്ട് പോയിന്റിന് മുന്നില്‍.
എതിര് കോര്‍ട്ടിന്റെ വിവിധ കോണുകളിലേക്ക് വായുവില്‍ ഉയര്‍ന്ന് ചാടി അമേരിക്കന്‍ സൂപ്പര്‍ താരം ഡേവിസ് ലീ തൊടുത്ത കനത്ത സമാഷുകള് കൊച്ചിക്ക് സമാനിച്ചത് രണ്ടാം സെറ്റ്. നഷ്ടപ്പെട്ട ആദ്യ സെറ്റിന് അതേ രീതിയില്‍ പകരം വീട്ടിയ കൊച്ചി ടീം സെറ്റ് സ്വന്തമാക്കിയത് 15-11ന്. അഹമ്മദാബാദ് താരങ്ങളുടെ പിഴവിലൂടെ മൂന്നാം സെറ്റിന്റെ ആരംഭം കൊച്ചിക്ക് പോയിന്റ് സമാനിച്ചുകൊണ്ട് . മൂന്നാം സെറ്റിലും ഡേവിഡ് ലീയുടെ കടുത്ത സ്മാഷുകളും ഒരു പിടി മികച്ച ബ്ലോക്കുകളും കാണികളെ ഹരം കൊള്ളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ സ്റ്റഡിയത്തില്‍ തടിച്ചുകൂടിയ ആരാധകരെ അടക്കി നിര്‍ത്തി സര്‍ബിയന്‍ താരം ഒബ്ജലിക്ക കളത്തില്‍ നിറഞ്ഞാടി. മൂന്നാം സെറ്റിന്റെ രണ്ടാം പകുതിയില്‍ നീണ്ട റാലികള്‍ തീര്‍ത്ത ഇരു ടീമുകളും ഒപ്പത്തിനൊപ്പം.
എന്നാല്‍ സെറ്റിന്റെ അവസാന സമയങ്ങളില്‍ തീര്‍ത്തും നിറം മങ്ങിയ കൊച്ചിയെയാണ് കളത്തില്‍ കണ്ടത്. നിര്‍ണായകമായ സൂപ്പര്‍ പോയിന്റിലൂടെ മുന്നിലെത്തിയ അഹമ്മദാബാദ് മൂന്നാം സെറ്റും കൈപ്പിടിയിലാക്കി. മത്സരത്തില്‍ അഹമ്മദാബാദ് 2 – 1 ന് മുന്നില്‍. നാലാം സെറ്റിന്റെ തുടക്കത്തിലെ നായകന് ഉക്രപാണ്ഡ്യന് പിഴച്ചു. മറുകോര്‍ട്ടില്‍ ഒബ്ജലിക്കയും വിക്ടറും നിറഞ്ഞാടിയതോടെ അഹമ്മദാബാദ് 8 – 4ന് മുന്നില്‍. സൂപ്പര്‍ പോയിന്റിന്റെ ആധിപത്യം ശരിക്കുപയോഗിച്ച കൊച്ചി, അവസാന നിമിഷങ്ങളില്‍ നടത്തിയത് വീരോചിത ചെറുത്തു നില്‍പ്പ്’.
ഇന്ത്യന്‍ താരം പ്രഭാകരന്റെ മികച്ച പ്ലേയിസിങ്ങും ഉക്രപാണ്ഡ്യന്റെ തന്ത്രങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ നാലാം സെറ്റ് കൊച്ചിക്ക് സ്വന്തം. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ കൊച്ചിയുടെ തുടക്കം ഗംഭീരം. ആദ്യ നാല് സെറ്റുകളില്‍ നിന്നും വ്യത്യസ്തമായി അരയും തലയും മുറുക്കിയിറങ്ങിയ കൊച്ചിയെയാണ് അവസാന സെറ്റില്‍ കണ്ടത്. നേടുന്ന ഓരോ പോയിന്റിനും ഇളകിമറിഞ്ഞു ഗ്യാലറി. മാറ്റിയ തന്ത്രവും നേടിയ ഊര്‍ജവും കൈമുതലാക്കി കൊച്ചിയുടെ രാജാക്കന്മാര് അവസാന വിസിലില്‍ വിജയം വരുതിയിലാക്കി.
ബി. ശ്രീഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: