നെയ്വേലി (തമിഴ്നാട്): ദുര്‍ബ്ബലരായ പുതുച്ചേരിയോട് ഗോള്‍രഹിത സമനില വഴങ്ങി പുറത്താകലിന്റെ വക്കിലെത്തിയ നിലവിലെ ചാമ്പ്യന്‍ കേരളത്തിന് സന്തോഷ് ട്രോഫിയില്‍ തെലങ്കാന ആയുസ് നിട്ടിക്കൊടുത്തു. ദക്ഷിണമേഖലാ യോഗ്യത മത്സരത്തില്‍ സര്‍വീസസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് തെലങ്കാന കേരളത്തിന് പുതു ജീവന് നല്‍കിയത്. തെലങ്കാന തോറ്റിരുന്നെങ്കില്‍ കേരളത്തിന് നാട്ടിലേക്ക് വണ്ടികയറാമായിരുന്നു.
ഗ്രൂപ്പ് ബിയില്‍ തെലങ്കാന ഒരു സമനിലയും വിജയവും വഴി നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഒരോ വിജയവും തോല്‍വിയും ഏറ്റുവാങ്ങിയ സര്‍വീസസ് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തും. രണ്ട് സമനിലകളില്‍ നിന്ന് രണ്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. പുതുച്ചേരി ഒരു പോയിന്റുമായി ഏറ്റവും പിന്നിലാണ്.
നാളെ നടക്കുന്ന അവസാന മത്സരങ്ങളില്‍ തെലങ്കാന പുതുച്ചേരിയേയും കേരളം സര്‍വീസസിനെയും നേരിടും. അവസാന മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാലേ കേരളത്തിന് അടുത്ത റൗണ്ടിലേക്കുളള സാധ്യത നിലനിര്‍ത്താനാകൂ.
കേരളം സര്‍വീസസിനെ തോല്‍പ്പിക്കുകയും തെലങ്കാന അവസാന മത്സരത്തില്‍ പുതുച്ചരിയോട് തോല്‍ക്കുകയും ചെയ്താല്‍ കേരളത്തിന് അടുത്ത റൗണ്ടില്‍ കടക്കാം. തെലങ്കാന ജയിച്ചാല്‍ അവര്‍ അടുത്ത റൗണ്ടിലെത്തും. കേരളം പുറത്താകുകയും ചെയ്യും.
കേരളം സര്‍വീസസിനെ തോല്‍പ്പിക്കുകയും തെലങ്കാന പുതുച്ചേരിയുമായി സമനില പിടിക്കുകയും ചെയ്താല്‍ ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമാകും. തുടര്‍ന്ന് ഗോള്‍ ശരാരിയില്‍ മുന്നിലുള്ള ടീം ഫൈനലിന് അര്‍ഹത നേടും. ഗ്രൂപ്പ് ബിയില്‍ മുന്നിലെത്തുന്ന ഒരു ടീമാണ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുക.
ആദ്യ മത്സരത്തില്‍ തെലങ്കാനയുമായി ഗോള്‍ രഹിത സമനില വഴങ്ങിയ കേരളത്തിന് ഇന്നലെ പുതുച്ചേരിയുമായുള്ള മത്സരത്തിലും ഗോള്‍ അടിക്കാനായില്ല. അവസരങ്ങള്‍ സൃഷ്ടിച്ച കേരളം ഗോളടിക്കാന്‍ മറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: