ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ വീണ്ടും ഹിന്ദുജനതയെ അതിക്രൂരമായി വഞ്ചിച്ചു. ക്ഷേത്രാചാരങ്ങള്‍ കാത്തുരക്ഷിക്കാന്‍ നിയുക്തരായ ദേവസ്വം ബോര്‍ഡ് യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊടിയ വഞ്ചനയാണ് വിശ്വാസികളോട് ഇന്നലെ കാണിച്ചത്. സര്‍ക്കാര്‍ നടിപടികള്ക്കെതിരെ ഹിന്ദുജനതയുടെ പ്രതിഷേധം സംസ്ഥാനമെങ്ങും അലടയിച്ചുയര്ന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് യുവതി പ്രവേശനം സംബന്ധിച്ച വിധി പുനഃപരിശോധിക്കാനേ പാടില്ലെന്ന നീചമായ നിലപാടാണ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ നിലപാടുകള്‍ക്കെതിരെ ഹിന്ദു ജനതയുടെ രോഷവും അമര്‍ഷവും ശക്തമാണ്.
ഇന്നലെ മൂന്നര മണിക്കൂര്‍ നീണ്ട വാദമാണ് നടന്നത്. തുടര്‍ന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി. കൂടുതല്‍ വാദങ്ങള്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ എഴുതി സമര്‍പ്പിക്കാനും ഇരു ഭാഗത്തോടും കോടതി നിര്‍ദേശിച്ചു.
പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണോ സ്വീകരിക്കണോ എന്ന വിഷയത്തിലാണ് ഇന്നലെ കോടതിയില്‍ പ്രധാനമായും വാദങ്ങള്‍ നടന്നത്. വിധി എന്തുകൊണ്ട് പുനഃപരിശോധിക്കണം എന്ന വിഷയം കേന്ദ്രീകരിച്ച് വാദം തുടരാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാദം ആരംഭിക്കുന്നതിന് മുമ്പ് നിര്‍ദേശം നല്കി.
എന്‍എസ്എസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പരാശരനാണ് ആദ്യം വാദം തുടങ്ങിയത്. തൊട്ടുകൂടായ്മയുമായി ശബരിമലയിലെ യുവതീപ്രവേശന വിലക്കിന് യാതൊരു ബന്ധവുമില്ലെന്ന് പരാശരന് വ്യക്തമാക്കി. മതേതര സ്ഥാപനങ്ങള്‍ക്കുള്ള നിയമം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തില്‍ പോകുന്നത് അവിടുത്തെ പ്രതിഷ്ഠയുടെ സ്വഭാവത്തെ ചോദ്യം ചെയ്യാനാവരുതെന്ന് തന്ത്രിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി വ്യക്തമാക്കി. ഭരണഘടനാ ധാര്‍മികത വെച്ച് അളക്കാന്‍ ശബരിമല ക്ഷേത്രം ശാസ്ത്രമ്യൂസിയമല്ലെന്ന് മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി കോടതിയെ ഓര്‍മിപ്പിച്ചു.
യുവതീപ്രവേശന വിധിയിലെ വൈരുധ്യങ്ങള്‍ പരിശോധിക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. കൈലാസനാഥപിള്ളയും ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യ സ്വഭാവം പരിപാലിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്ന് പന്തളം രാജകുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ. സായി ദീപകും വാദിച്ചു.
അയ്യപ്പഭക്തരില്‍ ഹിന്ദുക്കളല്ലാത്തവരും ഉള്ളതിനാല്‍ അയ്യപ്പഭക്തരെന്നത് പ്രത്യേക ഗണമല്ലെന്ന് പറയാനാവില്ലെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മോഹന്‍ പരാശരന് ചൂണ്ടിക്കാട്ടി.
ഉച്ചയ്ക്ക് ശേഷം വാദം പുനരാരംഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് മലക്കം മറിഞ്ഞത് വിശ്വാസികളെ ഞെട്ടിച്ചു. യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന ബോര്‍ഡിന്റെ വാദം തുടര്‍ന്നപ്പോള്‍ നിങ്ങള്‍ നിലപാട് മാറ്റിയോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരാഞ്ഞു. വിധിയെ മാനിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി അറിയിച്ചു. സംസ്ഥാന സര്‍ക്കാരും വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചു. എല്ലാ വാദങ്ങളും പരിശോധിച്ച ശേഷമാണ് കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചത്. 13ന് മുമ്പായി കൂടുതല്‍ വാദങ്ങള്‍ എഴുതി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിന് ശേഷമേ പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ വിധിയുണ്ടാകൂ.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: