ന്യൂദല്‍ഹി: പശുക്കളുടെയും ക്ഷീര കര്‍ഷകരുടെയും ആരോഗ്യവും സംരക്ഷണവും ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പശു വളര്‍ത്തല്‍, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കാന് പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയനുസരിച്ച് പശു സംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും 5 കോടി മുതല്‍ 10 കോടി വരെ ഗ്രാന്റ് ലഭിക്കും. ദക്ഷിണ് ഭാരത് ഗോശാല എന്ന പേരില്‍ ഒരു ജില്ലയില്‍ കുഞ്ഞത് മൂന്ന് കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. 100 പശുക്കളെ വളര്‍ത്തുന്ന ഗോശാലകള്‍ക്ക് വര്‍ഷം ഒരു കോടി രൂപ വീതം 5 വര്‍ഷമാണ് ഗ്രാന്‍ഡ് ലഭിക്കുക. ക്ഷേത്രങ്ങളടക്കം വിവിധ മതങ്ങളുടെ ആരാധാനാലയങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപവും ഗോശാലകള്‍ ആരംഭിക്കാം.
പശുക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്നവര്‍ക്ക് അവയെ ഗോശാലയിലേക്ക് കൈമാറി പിന്നീട് തിരിച്ചു കൊണ്ടുപോകാവുന്ന രീതിയും ആവിഷ്ക്കരിക്കും. ഇല്ലാതായിക്കൊണ്ടിരിക്കുന്ന തദ്ദേശീയ ഇനത്തില്‍പ്പെട്ട പശുക്കളെ വാങ്ങാനും വളര്‍ത്താനും സബ്സിഡിയോടു കൂടി 10,000 രൂപ വായ്പയും പദ്ധതിയില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: