തൃശൂര്‍: പതിനൊന്ന് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് കേരള പോലീസ് ആക്ട് അസാധാരണമായി മറികടന്ന്. സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് തരംതാഴ്ത്തലിന് പിന്നിലെന്ന് വ്യക്തമായതോടെ പോലീസ് സേനയില്‍ പ്രതിഷേധം. സമാനമായ രീതിയില്‍ നാല്പതോളം സിഐമാരെ എസ്ഐമാരായി തരംതാഴ്ത്താനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇവരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ഭയപ്പെടുത്തി സേനയെ പാര്‍ട്ടിയുടെ പരിപൂര്‍ണ നിയന്ത്രണത്തിലാക്കുകയാണ് സിപിഎം ലക്ഷ്യം.
പുതുതായി സ്ഥാനക്കയറ്റം ലഭിച്ചവരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് നടന്നു. രാഷ്ട്രീയ താല്പ്പപര്യപ്രകാരം തയാറാക്കിയ സീനിയോറിറ്റി ലിസ്റ്റില്‍ അനര്‍ഹരായവര്‍ കയറിക്കൂടി. പി.കെ. ശ്രീമതിയുടെ സഹോദരീപുത്രന് കണ്ണൂര്‍ ടൗണ്‍ സിഐ ആയിരുന്ന രത്നകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം. രത്നകുമാറിനേക്കാള് സീനിയോറിറ്റിയുള്ള പലരും തഴയപ്പെട്ടിട്ടുണ്ട്.
പോലീസ് സേനയുടെ കെട്ടുറപ്പും ആത്മവിശ്വാസവും തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ നടപടികള്‍. ഇതിനെച്ചൊല്ലി പോലീസ് ഓഫീസേഴ്സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷമാണ്.
താല്‍പ്പര്യമില്ലാത്തവരെ തരംതാഴ്ത്താന്‍ കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 111 (6) ജനുവരി പതിനെട്ടിന് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇത് താത്കാലിക ഭേദഗതി (ടെംപററി അമന്‍ഡ്മെന്റ്)യാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു. താല്‍ക്കാലിക ഭേദഗതി എന്നത് നിയമപരമായി നിലനില്ക്കാത്തതാണെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വകുപ്പുതല അന്വേഷണം നേരിടുന്നവര്‍ക്ക് പ്രമോഷന് തടയരുത് എന്നതാണ് പോലീസ് ആക്ടിലെ ഈ സെക്ഷന്‍. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തരംതാഴ്ത്തല്‍. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംഭവത്തില്‍ ഇടപെടാത്തതിന് പിന്നിലും രാഷ്ട്രീയം തന്നെ. സിപിഎം പ്രാദേശിക നേതാക്കള്‍ക്കും അസോസിയേഷന് നേതൃത്വത്തിലെ ചിലര്‍ക്കും അനഭിമതരായവര്ക്കെതിരെയാണ് നടപടി.
ഇവരില്‍ പലരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ നിയമ നടപടി സ്വീകരിച്ചവരാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഡിവൈഎസ്പിമാരായവരാണ് തരംതാഴ്ത്തലിന് ഇരകളായത്. ഇതില്‍ ഗുരുതരമായ ക്രിമിനല്‍-അഴിമതികേസുകള് നേരിടുന്ന ആരും ഇല്ല. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെട്ട പല ഉദ്യോഗസ്ഥരെയും തൊട്ടിട്ടുമില്ല.
കൂടുതല്‍ സിഐമാരെക്കൂടി തരംതാഴ്ത്തുന്നതോടെ പോലീസ് സേന പൂര്‍ണമായും പാര്‍ട്ടിയുടെ വരുതിയിലാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന കരുനീക്കങ്ങളാണ് തരംതാഴ്ത്തല്‍ നടപടിയിലേക്കെത്തിയത്. നടപടിക്ക് വിധേയരായവര്‍ പന്ത്രണ്ടിന് ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇത്രയധികം പോലീസ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് അച്ചടക്ക നടപടി നേരിടുന്നതും നിയമപോരാട്ടത്തിനൊരുങ്ങുന്നതും ചരിത്രത്തില്‍ ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: