കൊച്ചി: പോലീസ് സ്റ്റേഷനുകളില്‍ നിലവിളക്ക് കത്തിക്കരുതെന്ന പിണറായി സര്‍ക്കാരിന്റെ നിര്‍ദേശത്തിനും വിവിധ ക്ഷേത്രങ്ങളിലെ ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്താനുള്ള നീക്കത്തിനും എതിരെ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാരിന്റെ നടപടി വൈരുധ്യം നിറഞ്ഞതാണെന്നും അഭിപ്രായം ഉയരുന്നു. കേരളത്തില്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ പോലീസ് നേരിട്ട് ഉത്സവം നടത്തുകയും വഴിപാടുകള്‍ ചെയ്യുകയും പതിറ്റാണ്ടുകളായി തുടരുമ്പോഴാണിത്. പോലീസ് സ്റ്റേഷനില്‍ നിലവിളക്ക് കത്തിക്കരുതെന്നും ദൈവങ്ങളുടെ ചിത്രം നീക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിക്ക് പോലീസ് വിളക്ക് നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്വാസികള്‍ പിണറായി സര്‍ക്കാരിന്റെ പുതിയ നീക്കത്തേയും നിര്‍ദേശത്തേയും ചോദ്യം ചെയ്യുകയാണ്.
വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിനും മറ്റും നല്കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നിര്‍ത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായും ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. തികച്ചും ഹൈന്ദവ വിരുദ്ധമായ ഈ നീക്കത്തിനെതിരെയും ഭക്തരും വിവിധ ക്ഷേത്രഭരണ സിമിതികളും രംഗത്തു വന്നു കഴിഞ്ഞു.
പ്രസിദ്ധമായ എറണാകുളം ശിവക്ഷേത്രത്തില്‍ ഉത്സവത്തിന് മൂര്‍ത്തിക്ക് ഗാര്‍ഡ് ഓഫ് ഓഫ് ഓണര്‍ നല്കുന്ന ചടങ്ങ് സംസ്ഥാന പോലീസാണ് ചെയ്യുന്നത്. എആര്‍ ക്യാമ്പില്‍നിന്നുള്ള പോലീസ് ആറാട്ടെഴുന്നള്ളത്തിനിറങ്ങുമ്പോഴും ആറാടിക്കഴിഞ്ഞുള്ള ദര്‍ശന വേളയിലും ഗാര്‍ഡ് ഓഫ് ഓണര്‍ കൊടുക്കുന്ന പതിവ് രാജഭരണ കാലം മുതല്‍ തുടങ്ങിയതാണ്. അത് ഇന്നും മുടക്കം കൂടാതെ തുടരുന്നു.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അഞ്ചു ദിവസമാണ് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. തൃക്കേട്ട പുറപ്പാടിന്റെ അന്നു മുതല്‍ അഞ്ചു ദിവസവും വൈകിട്ട് കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉത്സവമൂര്‍ത്തിക്ക് നടത്തുന്നു. ഇതിന് ക്ഷേത്രം പതിവുപോലെ എആര്‍ ക്യാമ്പില്‍ ഉത്സവ അറിയിപ്പു കൊടുക്കകയും ക്യാമ്പില്‍നിന്ന് തുടര്‍ കാര്യങ്ങള്‍ക്ക് സംവിധാനം ഒരുക്കുകയുമാണ്. ഇത് മുടക്കമില്ലാതെ നൂറ്റാണ്ടിലേറെയായി തുടരുന്നുവെന്ന് പൂര്‍ണത്രയീശ സേവാ സംഘം പ്രസിഡന്റ് ജയന് മാങ്കായില്‍ പറഞ്ഞു.
എറണാകുളത്തപ്പന് പോലീസ് നല്കുന്ന ഈ ഔദ്യോഗിക ആദരം ഇന്നത്തേക്കാള്‍ കഠിനമായ കമ്യൂണിസ്റ്റ് ഭരണത്തില്‍ ഇ.എം.എസ്. നമ്പൂതിരി മുഖ്യമന്ത്രിയായിരിക്കെപ്പോലും മുടക്കിയിട്ടില്ല, മുടക്കുകയുമില്ലെന്ന് എറണാകുളം ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: