കോട്ടയം: ജിജ്ഞാസയാണ് കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കാന്‍ പ്രചോദനമേകിയതെന്നും അറിയാനുള്ള ആഗ്രഹമാണ് തന്നെ ശാസ്ത്രജ്ഞ ആക്കിയതെന്നും നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ. അദ ഇ യോനാത്. കോട്ടയം പ്രസ്ക്ലബും എംജി സര്‍വ്വകലാശാലയും ചേര്‍ന്ന് പ്രസ്ക്ലബില്‍ നടത്തിയ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജിജ്ഞാസയാണ് ശാസ്ത്രജ്ഞരെ കണ്ടുപിടുത്തങ്ങളിലേക്ക് നയിക്കുന്നത്. റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മാഡംക്യൂറി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ പറഞ്ഞു. രസതന്ത്രത്തില്‍ ഇതുവരെ അഞ്ചുപേര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ സ്ത്രീകളോട് വേര്‍തിരിവുള്ളതായി തോന്നിയിട്ടുണ്ടോയെന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നൊബേല്‍ കമ്മിറ്റി സ്ത്രീകള്‍ വേണ്ടെന്ന നിലപാടുള്ളവരല്ലെന്നും അദ പറഞ്ഞു. ഇസ്രയേലിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഗവേഷണത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് താന്‍ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാല്‍ മറ്റൊന്നും ബാധിച്ചില്ലെന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി. ഇസ്രയേലില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
പ്രസ് ക്ലബിനു വേണ്ടി പ്രസിഡന്റ് സാനു ജോര്‍ജ്ജ് തോമസ് അദ യോനാതിന് ഉപഹാരം നല്കി. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പ്രസ് ക്ലബ് സെക്രട്ടറി സനില്‍കുമാര്‍, സിന്‍ഡിക്കേറ്റംഗം ഡോ. ആര്. പ്രഗാഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: