ആലപ്പുഴ: ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിച്ചത് അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, വികലാംഗസദനങ്ങള് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സൗജന്യമായി നല്‍കിയിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു.
2011 ജൂണിലാണ് അനാഥാലയ അന്തേവാസികള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്കാന് തീരുമാനിച്ചത്. 2012 മുതല്‍ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് ഓരോ മാസവും ഒരു രൂപ നിരക്കില്‍ ഏഴു കിലോ വീതം അരിയും, ബിപിഎല്‍ നിരക്കില്‍ മൂന്ന് കിലോ വീതം ഗോതമ്പും, ബിപിഎല്‍ കാര്‍ഡുടമകള്‍ക്കുള്ളത് പോലെ പഞ്ചസാരയും നല്‍കിത്തുടങ്ങി. റേഷന്‍ കടകള്‍ മുഖേനയായിരുന്നു വിതരണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഇവ സൗജന്യമായും നല്കി.
എന്നാല്‍ അടുത്തിടെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ വില വര്‍ധിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ അരി കിലോയ്ക്ക് 5.65 രൂപയും, ഗോതമ്പിന് 4.15 രൂപയും നല്‍കണം. പഞ്ചസാരയാകട്ടെ നല്‍കുന്നതുമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ നല്‍കുന്നതിന് തടസ്സമായി സര്‍ക്കാര്‍ പറയുന്നത്. മാത്രമല്ല ഭക്ഷ്യധാന്യങ്ങളുടെ വിതരണം റേഷന്‍ കടകളില്‍ നിന്ന് മാറ്റി. ഇപ്പോള്‍ അതത് സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ നിന്ന് നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങേണ്ട അവസ്ഥയാണ്.
പലപ്പോഴും പഴകിയതും, മോശമായതുമായ ഭക്ഷ്യധാന്യങ്ങള്‍ ബോധപൂര്‍വം നല്‍കുന്നതും പതിവാണ്. അനാഥാലയങ്ങളിലേയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് ഇതൊക്കെ മതി എന്ന മനോഭാവമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ളതെന്നും ആക്ഷേപമുണ്ട്.
വിലവര്‍ധിപ്പിച്ചതും അകലെയുള്ള ഗോഡൗണുകളില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള യാത്രക്കൂലിയും അനാഥാലയങ്ങളുടെയും അഗതിമന്ദിരങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്ന് നടത്തിപ്പുകാര്‍ പറയുന്നു. വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ ഇവിടങ്ങളിലെ അന്തേവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ആരും തയാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: