കൊച്ചി : നടിയെ ആക്രമിക്കപ്പെട്ട് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ടാണ് സുനില്‍ കുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.
പ്രത്യേക കോടതിയും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യങ്ങള്‍ നീട്ടിക്കൊണ്ടുപോകാനാണ് കേസ് നീട്ടിക്കൊണ്ടു പോകാനാണെന്ന് സുനില്‍ കുമാറിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. സെഷന്‍സ് കോടതിയില്‍ സുഗമമായാണ് കേസിന്റെ വിചാരണ നടക്കുന്നത്. അത് വേറെ കോടതിയിലേക്ക് മാറ്റേണ്ടതില്ല. കേസ് മറ്റ് ജില്ലകളിലേക്ക് മാറ്റുന്നത് വിചാരണ നീളാന്‍ കാരണമാവും. കേസിലെ പ്രതികളും പ്രധാന സാക്ഷികളും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ കേസ് എറണാകുളത്തു നിന്ന് തന്നെ വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഇന്ന് പരിഗണിക്കാനിരിക്കേയാണ് സുനില്‍ കുമാറിന്റെ ഹര്‍ജി. ഇതിനായി ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാകുടെ ലിസ്റ്റ് ഇന്ന് കൈമാറും. നേരത്തെ തൃശൂര്‍, എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരുടെ പട്ടിക തയ്യാറാക്കിയെങ്കിലും ഒഴിവുള്ളവര്‍ ഇല്ലാത്തതിനാലാണ് പാലക്കാട് ഒഴിവുള്ള ജഡ്ജിമാരുടെ ലിസ്റ്റ് എടുത്തത്.
നടിയേയും സര്‍ക്കാരിനേയും എതിര്‍കക്ഷികളാക്കിക്കൊണ്ടാണ് സുനില്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കുടാതെ നടിമാരായ ഹണി റോസിനേയും രചന നാരായണന്‍കുട്ടിയേയും എതിര്‍കക്ഷികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: