ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയകേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി. ജാംനഗറിലെ ഇഡി ഓഫീസിലാണ് കാര്‍ത്തി ചിദംബരം ഹാജരായിരിക്കുന്നത്.
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും സിബിഐയും അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നിരവധി തവണ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. 4.62 കോടി രൂപ സ്വീകരിക്കാനേ വിദേശ നിക്ഷേപ പ്രൊമോഷന് ബോര്‍ഡിന്റെ (എഫ്ഐപിബി.) അനുമതിയുണ്ടായിരുന്നുള്ളൂ.
അന്നു കേന്ദ്ര ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ മകനെന്ന നിലയില്‍ കാര്‍ത്തി സ്വാധീനം ചെലുത്തിയാണ് അനുമതി നേടിക്കൊടുത്തതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം. ഇതിനായി കാര്‍ത്തി കൈക്കൂലി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: