കൊച്ചി: സരസ്വതീ പൂജകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊച്ചി സര്‍വ്വകലാശാല. വടക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ഷവും ക്യാമ്പസില്‍ നടത്തുന്ന സരസ്വതി പൂജ ആഘോഷങ്ങള്‍ക്കാണ് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഇടപെട്ട് അനുമതി നിഷേധിച്ചത്.
മതപരമായ ചടങ്ങുകള്‍ നടത്താന്‍ കോളേജ് ക്യാമ്പസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് വൈസ് ചാന്‍സലറുടെ വിശദീകരണം. എന്നാല്‍ സരസ്വതി പൂജ മതപരമായ ആഘോഷമാണെന്ന് പറഞ്ഞ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര് ശശിധരന് ക്രിസ്തുമസ് ആഘോഷം മതപരമല്ലെന്നും പറഞ്ഞു.
അതേസമയം പരിപാടി സംഘടിപ്പിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നും വൈസ്ചാന്‍സിലറാണ് ഇക്കാര്യത്തില്‍ അനുമതി നിഷേധിച്ചതെന്നും കുസാറ്റിന് കീഴിലുള്ള പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പള്‍ അറിയിച്ചു.എല്ലാ വര്‍ഷവും ക്യാമ്പസിനുള്ളില്‍ നടത്തിവരുന്ന പരിപാടിക്ക് ഇത്തവണ അനുമതി നിഷേധിച്ചതില്‍ ദുരൂഹതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ സംശയിക്കുന്നു. കൂടാതെ ക്രിസ്തുമസ് അടക്കമുള്ള മതപരമായ ആഘോഷം കോളേജില്‍ നടത്താറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സരസ്വതി പൂജ ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ എസ് എഫ് ഐ യുടെ സമ്മര്‍ദ്ദമാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പൂജ ചടങ്ങുകള്‍ അലങ്കോലപ്പെടുത്താന്‍ എസ് എഫ് ഐ നേരത്തെയും ശ്രമിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടുന്നു. സംഭവത്തില്‍ വൈസ് ചാന്‍സലറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: