തൃശൂര്‍: ബിറ്റുമിന്‍ (ടാര്‍) വിതരണം നിലച്ചതോടെ സംസ്ഥാനത്തെ റോഡ് പണികള്‍ സ്തംഭനാവസ്ഥയില്‍. മാര്‍ച്ച് 31നകം പൂര്‍ത്തിയാകേണ്ട പല പദ്ധതികളും മുടങ്ങിയത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിനും ചെറുകിട കരാറുകാര്‍ക്കും ബിറ്റുമിന്‍ നല്‍കിയിരുന്ന കരാറുകാര്‍ ഇപ്പോള്‍ നല്‍കുന്നില്ല. ക്ഷാമമാണ് കാരണമായി പറയുന്നതെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ വന്‍ തുകകള്‍ കുടിശിക ആയതോടെയാണ് ബിറ്റുമിന്‍ വിതരണം നിര്‍ത്തിയതെന്നാണ് സൂചന. നേരത്തെ ബിപിസിഎല്ലില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് നേരിട്ട് ബിറ്റുമിന്‍ വാങ്ങുകയായിരുന്നു. സര്‍ക്കാര്‍ വകുപ്പിലെ കാലതാമസം ഒഴിവാക്കാനാണ് ഇത് കരാറുകാരെ ഏല്‍പ്പിച്ചത്. വന്‍തുക മുടക്കി ബിറ്റുമിന്‍ വാങ്ങി റോഡ് പണി പൂര്‍ത്തിയാക്കിയാലും ബില്‍ തുക ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കുന്നത് കരാറുകാരെ പ്രതിസന്ധിയിലാക്കുന്നു.
സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള തുക എന്ന് ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ല. ഈ സാഹചര്യത്തില്‍ ഇനിയും വന്‍തുക മുടക്കി ബിറ്റുമിന്‍ വാങ്ങാനാകില്ല എന്ന നിലപാടിലാണിവര്‍. ലഭിക്കാനുള്ള ബില്‍ തുക ലഭിച്ച ശേഷം മാത്രമേ തുടര്‍ന്നുള്ള പണികള്‍ക്ക് പണം മുടക്കാനാകൂവെന്ന് കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്ലില്‍ നിന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നേരിട്ട് ബിറ്റുമിന്‍ വാങ്ങി നല്‍കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം പദ്ധതി വിഹിതമുപയോഗിച്ച് റോഡുപണി ഉള്‍പ്പെടെയുള്ള നിര്‍മാണജോലികള്‍ അധികവും നടത്തുന്നത് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കി തുക ലാപ്സാവാതെ ലഭിക്കണമെങ്കില്‍ ഈ രണ്ടുമാസക്കാലം തിരക്കിട്ട് നിര്‍മാണം പൂര്‍ത്തിയാക്കണം. മഴക്കാലം മാറിയ ശേഷം പൊതുമരാമത്ത് വകുപ്പ് റോഡുപണികളും ആരംഭിക്കുന്നത് ഈ സമയത്താണ്. സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന അവസ്ഥയിലാണ് മിക്ക റോഡുകളും. അടുത്ത മഴക്കാലത്തിന് മുമ്പ് പണി നടന്നില്ലെങ്കില്‍ കേരളത്തിലെ റോഡുകളേറെയും സഞ്ചാരയോഗ്യമല്ലാതാകും. വന്‍കിട കാരാറുകാര്‍ കനിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം സംസ്ഥാനത്ത് റോഡുപണികള്‍ അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: