തൃശൂര്‍: ലോകം നേരിടുന്ന വലിയ ഭീഷണിയായ ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും പ്രത്യാഘാതങ്ങള്‍ക്ക് ആദ്യം ഇരകളാകുന്നത് തീരദേശവാസികളായ മത്സ്യത്തൊഴിലാളി സമൂഹമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം (ബിഎംപിഎസ്).
കാലാവസ്ഥാ വ്യതിയാനം മൂലമാണ് ‘ഓഖി’യടക്കമുള്ള ദുരന്തങ്ങള്‍ തീരമേഖല നേരിടേണ്ടി വന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മുകള്‍ത്തട്ടിലെ മത്സ്യങ്ങള്‍ക്ക് കുറവ് വന്നിരിക്കുകയാണിപ്പോള്‍. ആഗോള താപനത്തിന്റെ ഫലമായി വെള്ളം ചൂടു പിടിക്കുന്ന ‘എല്‍നിനോ’ പോലുള്ള പ്രതിഭാസമാണിതിനു കാരണമെന്ന് ബിഎംപിഎസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും പ്രതീക്ഷിക്കുന്ന മത്തി, അയല തുടങ്ങിയവയുടെ ലഭ്യത കുറവ് മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട അധികൃതരെയും ബോധ്യപ്പെടുത്താനുള്ള ഭാവി പരിപാടികള്‍ 16നും 17നും തൃശൂര്‍ ചാവക്കാട് നടക്കുന്ന ബിഎംപിഎസ് സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും.
മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന തരത്തില്‍ വന്‍കിടക്കാര്‍ നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനം, തീരസുരക്ഷയെ ബാധിക്കുന്ന മനുഷ്യക്കടത്ത്, സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളയായ ബജറ്റ് പ്രഖ്യാപനങ്ങള്‍, ഭവന നിര്‍മാണ കാര്യത്തിലെ അനിശ്ചിതാവസ്ഥ, ആനുകൂല്യങ്ങള്‍ നല്‍കുന്നതിലെ കാലതാമസം, കടലാക്രമണത്തില്‍ വഴിയാധാരമായവരുടെ പുനരധിവാസം തുടങ്ങിയ തീരദേശമേഖലയിലെ വിവിധ പ്രശ്നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേന്ദ്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ ബിഎംപിഎസ് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു. സംഘടനയും മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് നടപ്പിലാകുന്നത്. ഫിഷറീസ് മന്ത്രാലയം പ്രഖ്യാപനത്തില്‍ ബിഎംപിഎസ് ഭാരവാഹികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നല്കിയ ഉറപ്പാണ് പാലിക്കപ്പെട്ടതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: