കോഴിക്കോട്: ഭക്തജനങ്ങള്‍ കാണിക്കയര്‍പ്പിച്ച കാശുതന്നെ വിശ്വാസികള്‍ക്ക് എതിരായ നിയമനടപടികള്‍ക്ക് വിനിയോഗിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു.
സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട് വഞ്ചനാപരമാണ്. ക്ഷേത്രാചാരങ്ങള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ദേവസ്വം ഭരണസമിതി തന്നെ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും കോടതിയില്‍ വാദഗതികള്‍ ഉന്നയിക്കുകയും ചെയ്യുന്നത് അധാര്‍മികമാണ്. ഹൈന്ദവവിശ്വാസത്തെയും ക്ഷേത്രാചാരങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇടതുസര്‍ക്കാറിന്റെ കൈയിലെ പാവയായ ദേവസ്വം ബോര്‍ഡില്‍ ക്ഷേത്രങ്ങള്‍ സുരക്ഷിതമല്ല. ഭക്തജനങ്ങളുടെ സമര്‍പ്പണത്തിലൂടെ നിലനില്‍ക്കുന്ന ക്ഷേത്രങ്ങളെ പരിപാലിച്ചു സംരക്ഷിക്കാന്‍ ഭക്തജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായിമുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതിഷ്ഠാസങ്കല്പങ്ങളെയും അവയെ സംബന്ധിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ ചുമതലപ്പെട്ട തന്ത്രിമാരെയും ആചാര്യന്മാരെയും മാനിക്കാതെയുള്ള ക്ഷേത്രഭരണം ക്ഷേത്രങ്ങളെ തകര്‍ച്ചയിലേക്കാണ് നയിക്കുക. സര്‍ക്കാറും ദേവസ്വം ബോര്‍ഡും ക്ഷേത്രം വിടുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി എട്ടിന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധദിനം വിജയിപ്പിക്കാന്‍ മുഴുവന്‍ സമിതി പ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: