കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ബിഷപ്പ് പദവി എടുത്ത് കളയണമെന്നും ഇരയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്കെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് പ്രക്ഷോഭത്തിലേക്ക്.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ 2ന് കോട്ടയം പഴയ പോലീസ് സ്റ്റേഷന് മൈതാനത്ത് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തും. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും സഭാ നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് എസ്ഒഎസ് ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫ്രാങ്കോയ്ക്ക് ജാമ്യ വ്യവസ്ഥ പ്രകാരം കേരളത്തില്‍ വരാനോ, സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ല. അതിനാല്‍ ഇരയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളെ ഫ്രാങ്കോയുടെ അടുത്തെത്തിക്കാനാണ് സ്ഥലംമാറ്റ ലക്ഷ്യം.
കത്തോലിക്ക സഭയിലെ ലൈംഗിക ചൂഷണം അടക്കമുള്ള സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 25ന് വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് വിവരങ്ങള്‍ നല്കാന് പോപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം ചോദ്യാവലിയും അയച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ നാളിതുവരെ സിബിസിഐ പ്രസിഡന്റായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ ഇരയില്‍ നിന്ന് ശേഖരിച്ചിട്ടില്ലെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ ഷൈജു ആന്റണി, അഡ്വ. അനില ജോര്‍ജ്, വി.ഡി. ജോസ്, ബഞ്ചമിന് ആന്റണി, ജോര്‍ജ് ജോസഫ്, സി.ജെ. തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: