ആലപ്പുഴ: പ്രളയത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞെന്ന് വിലപിച്ച് വിദേശരാജ്യങ്ങളിലടക്കം പിച്ചച്ചട്ടിയുമായി പോകാന്‍ തയാറായ പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുതലെടുപ്പിനായി കോടികള്‍ ധൂര്‍ത്തടിക്കുന്നു. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം, നവോത്ഥാന സമ്മേളനങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങിയ പരിപാടികള്‍ കെങ്കേമമായി നടത്താനാണ് തീരുമാനം.
ഈ മാസം 20 മുതല്‍ 27 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചിരിക്കുന്ന ആഘോഷപരിപാടികള്‍ക്കായി ഒന്‍പതു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ മന്ത്രിസഭയുടെ വാര്‍ഷികം ആഘോഷിക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ആയിരം ദിനം ആഘോഷിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് ഇത്തരത്തില്‍ പരിപാടികള്‍ തട്ടിക്കൂട്ടുന്നതെന്ന് വ്യക്തം.
പ്രളയദുരിതാശ്വാസത്തിലെ വീഴ്ച, ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കല്‍ തുടങ്ങി പൊതുസമൂഹത്തിന്റെ മുന്നില്‍ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് പണം വാരിക്കോരി ചെലവിട്ട് ആഘോഷപരിപാടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. പൊതുജനത്തിന്റെ ശ്രദ്ധ തിരിക്കുക മാത്രമല്ല, വര്‍ഗീയതയും, ജാതീയതയും ആളിക്കത്തിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
നവോത്ഥാന മൂല്യ സംരക്ഷണസമിതിയുടെ പേരില്‍ അടുത്ത മാസം 12 മുതല്‍ എല്ലാ ജില്ലകളിലും നവോത്ഥാന സമ്മേളനങ്ങള്‍ നടത്താനാണ് തീരുമാനം. ഇതിന്റെ മുഴുവന്‍ ചിലവും സര്‍ക്കാരാണ് വഹിക്കുന്നത്. നേരത്തെ വനിതാ മതിലിന്റെ പേരില്‍ അവര്‍ണ, സവര്‍ണ ചേരിതിരിവ് സൃഷ്ടിച്ചതിന്റെ തുടര്‍ച്ചയായാണ് സമ്മേളനങ്ങളും, സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ചെലവില്‍, ഇടതുപക്ഷത്തിനായി സമുദായനേതാക്കളെ മുന്‍നിര്‍ത്തി പ്രചാരണം എന്നതാണ് ലക്ഷ്യം. പരിപാടികള്‍ക്ക് വലിയ പ്രചാരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഓരോ ജില്ലയിലും പരിപാടികള്‍ നടത്തുന്നതിന് ലക്ഷങ്ങളാണ് ചെലവിടുക.
വിവിധ മതനേതാക്കളെയും, സമുദായസംഘടനാ നേതാക്കളെയും സിപിഎമ്മിന് സിന്ദാബാദ് വിളിപ്പിക്കാന്‍, പൊതുഖജനാവില്‍ നിന്ന് പണം വിനിയോഗിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ക്ക് പോലും നാശനഷ്ടം നിശ്ചയിച്ച് ധനസഹായം നല്കാന് സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ആലപ്പുഴ ജില്ലയില്‍ ജില്ലാ ഭരണകൂടം വിവിധ താലൂക്കുകളില്‍ ഇതു സംബന്ധിച്ച് നടത്തിയ യോഗങ്ങളില്‍ ഇക്കാര്യം വ്യക്തമായി.
പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് വീട് തകര്‍ന്നതിന് നഷ്ടപരിഹാരം നല്കിയിട്ടുള്ളു. കുട്ടനാട്ടിലടക്കം പല പഞ്ചായത്തുകളിലും സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പോലും പാതിവഴിയിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ കോടികള്‍ ചെലവിട്ട് ആഘോഷിക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ ടര്‍പാളിന്‍ ഷീറ്റുകള്‍ക്ക് താഴെയും, വാടക വീടുകളിലും, ബന്ധുവീടുകളിലും അന്തിയുറങ്ങുമ്പോഴാണ് സര്‍ക്കാര്‍ ആഘോഷമെന്നതാണ് പരിഹാസ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: