തിരുവനന്തപുരം: പ്രളയാനന്തര നവകേരള നിര്‍മാണത്തിനുള്ള പണം സ്വരൂപിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ മുണ്ടുമുറുക്കിയുടുത്ത് പണിയെടുക്കണമെന്ന് പ്രസ്താവിച്ച ധനമന്ത്രി തോമസ് ഐസക്ക്, ഇല്ലാത്ത തസ്തികയില്‍ നേതാക്കളെ തിരുകയറ്റി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. സംസ്ഥാന സാക്ഷരതാമിഷനിലാണ് സിപിഎം നേതാക്കളെ തിരുകിക്കയറ്റി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. ഐസക്കിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പ്പിക തസ്തികയിലൂടെയാണ് ഈ കള്ളക്കളി. നിലവിലുള്ള ദിവസവേതന കരാര്‍ വ്യവസ്ഥ ലംഘിച്ചാണ് ഇവര്‍ക്ക് അരലക്ഷത്തോളം രൂപ പ്രതിമാസം ശമ്പള ഇനത്തില്‍ നല്‍കുന്നത്. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളെയാണ് കോ-ഓര്ഡിനേറ്റര്മാര്മാരായി നിയമിച്ചിരിക്കുന്നത്.
ദേശീയ സാക്ഷരതാമിഷന്‍, സംസ്ഥാന സാക്ഷരതാമിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ തസ്തികകളാണ് നിയമാവലിയില്‍ പറയുന്നത്. ഇതില്‍ ജില്ലാ പഞ്ചായത്തു സെക്രട്ടറിയാണ് ജില്ലാ കോര്‍ഡിനേറ്റര്‍. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ജില്ലാ കോര്‍ഡിനേറ്ററും അസി. കോര്‍ഡിനേറ്ററും മതിയാകുമെന്നിരിക്കെയാണ് ഇതിനിടയില്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്ന സാങ്കല്‍പ്പിക തസ്തിക സൃഷ്ടിച്ച് നേതാക്കളെ തിരുകികയറ്റിയത്. 14 പേരെയാണ് ഇത്തരത്തില്‍ നിയമിച്ചത്. 39,500 രൂപ വേതന ഇനത്തിലും സ്പെഷ്യല്‍ അലവന്‍സായി 5000 രൂപയും ചേര്‍ത്ത് മൊത്തം 44,500 രൂപയാണ് ഒരു പണിയും എടുക്കാത്ത നേതാക്കള്‍ക്ക് വെറുതെ ശമ്പള ഇനത്തില്‍ നല്കി വരുന്നുത്.
ധനവകുപ്പ് ഇറക്കിയ മിനിമം വേതന ലിസ്റ്റില്‍ ഉള്‍പ്പെട്ട തസ്തികകള്‍ക്കാണ് മിനിമം വേതനം നല്‍കേണ്ടത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഉള്‍പ്പെടാത്ത കോര്‍ഡിനേറ്റര്‍ തസ്തികയുടെ സമാന തസ്തിക നിര്‍ണയിച്ചു നല്‍കുന്നതിനുള്ള ഫയല്‍ ധനവകുപ്പ് ഇതുവരെയും പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് 2017 സെപ്റ്റംബറില്‍ ധനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് വലിയതുക വേതനമായി അനുവദിച്ചത്.
20 വര്‍ഷമായി അസി. ഡയറക്ടര്‍ ആയി സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥന് 40,500 രൂപയാണ് ശമ്പളമായി നല്‍കുന്നത്. സാക്ഷരതാ മിഷനില്‍ താഴെത്തട്ടില്‍ വളരെ ബുദ്ധിമുട്ടി പണിയെടുക്കുന്ന പ്രേരക്മാര്‍ക്ക് ധനവകുപ്പ് നിശ്ചയിച്ചതാകട്ടെ 22,000 രൂപ. ഇതുവരെ ഈ വേതനം നല്‍കിയിട്ടുമില്ല. നൂറ് നിരക്ഷരരെ കണ്ടുപിടിച്ച് സാക്ഷരരാക്കുന്നതിനാണ് പ്രതിമാസം 22,000 രൂപ നല്‍കുന്നത്. ഒരു പണിയും ഇല്ലാത്ത പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍ വേണ്ടെന്ന് പുതിയ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും മന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇവര്‍ തസ്തികയില്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: