ന്യൂദല്‍ഹി: മമത ബാനര്‍ജിക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. നിരവധി വര്‍ഷത്തെ സര്‍വീസിന്റെ ഭാഗമായി ലഭിച്ച കേന്ദ്രപോലീസ് മെഡലുകള്‍ തിരികെ വാങ്ങാനാണ് സാധ്യത.
പശ്ചിമബംഗാള്‍ ഡിജിപി വീരേന്ദ്ര ഐപിഎസ്, എഡിജിപി വിനീത് കുമാര്‍ ഗോയല്‍ (സുരക്ഷ), എഡിജിപി (ക്രമസമാധാനം) അനുജ് ശര്‍മ്മ, ബിധാന്‍ നഗര്‍ കമ്മീഷണര്‍ ഗ്യാന്‍വന്ത് സിങ്, അഡീഷണല്‍ കമ്മീഷണര്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ശ്രമിക്കുന്നത്. മമതയ്ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്ത കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെതിരെയും നടപടി ഉണ്ടാകും.
ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിന് കമ്മീഷണര്‍ രാജീവ്കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. രാജീവ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് സിബിഐയെ തടഞ്ഞ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വകുപ്പ് തല നടപടികള്‍ ആരംഭിച്ചത്.
സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞതിനെതിരെ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കേന്ദ്രആഭ്യന്തരസെക്രട്ടറി വിശദീകരണം തേടിയിരുന്നു.
ഇതിന് പിന്നാലെ സുപ്രീംകോടതിയും ഇരുവരോടും കോടതിയലക്ഷ്യ നടപടിയില്‍ മറുപടി നല്കാന് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിയും ഡിജിപിയും നല്കുന്ന മറുപടികളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ കര്‍ശനമാക്കാനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
അഖിലേന്ത്യാ സര്‍വീസ് റൂളുകള്‍ ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: