തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കെ നടത്തിയ നിലപാട് മാറ്റത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കലഹം. ബോര്‍ഡിനെ നോക്കുകുത്തിയാക്കി കമ്മീഷണര്‍ എന്‍. വാസു നിലപാട് എടുത്തുവെന്നാണ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ അഭിപ്രായം. യുവതീ പ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
ബോര്‍ഡ് കൈക്കൊണ്ട തീരുമാനമല്ല കമ്മീഷണര്‍ അഭിഭാഷകനോട് പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കണമെങ്കില്‍ സാവകാശം വേണമെന്ന നിലപാട് സ്വീകരിക്കാനായിരുന്നു തീരുമാനം. യുവതീ പ്രവേശനത്തെ എതിര്‍ത്ത ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ വിധിയെ പിന്തുണയ്ക്കുകയാണോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. സപ്തംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നതായാണ് ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന് രാകേഷ് ത്രിവേദി കോടതിയെ അറിയിച്ചത്. സാവകാശം തേടുന്നതിനെക്കുറിച്ച് അഭിഭാഷകന് കോടതിയെ ബോധ്യപ്പെടുത്തിയതുമില്ല.
ബോര്‍ഡ് തീരുമാനിക്കുന്നത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥനാണ് കമ്മീഷണര്‍. എന്നാല്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് കമ്മീഷണര്‍ മുന്‍നിലപാട് മാറ്റി പറയാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്ത് അതിനനുസരിച്ചാണ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത്. ദേവസ്വം അംഗം ശങ്കരദാസ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് രാജഗോപാലന്‍ നായര്‍ എന്നിവരെ കൂട്ടുപിടിച്ചാണ് കമ്മീഷണര്‍ തീരുമാനങ്ങള്‍ അട്ടിമറിച്ചിരുന്നത്. ഇതിനെതിരെ പദ്മകുമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സുപ്രീം കോടതിയിലെ അടിക്കടിയുള്ള നിലപാട് മാറ്റം ദേവസ്വം ജീവനക്കാരിലും അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
പ്രസിഡന്റിനെ നീക്കംചെയ്യാന്‍ സാധിക്കാത്തതിനാല്‍ പദ്മകുമാര്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.
നിലപാട് ബോര്‍ഡിന്റേത്: കമ്മീഷണര്‍
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിലപാട് തന്നെയാണ് സുപ്രീംകോടതിയില്‍ പറഞ്ഞതെന്ന് കമ്മീഷണര്‍ എന്‍. വാസു. ശബരിമലയില്‍ യുവതീപ്രവേശനം വേണമെന്ന സുപ്രീംകോടതി വിധിയെ ബോര്‍ഡ് പിന്തുണയ്ക്കുന്നു. കോടതിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസം പ്രസിഡന്റ് വിശദീകരണം തേടിയിട്ടില്ലെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. സാവകാശ ഹര്‍ജി പിന്‍വലിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്നും എന്‍. വാസു വ്യക്തമാക്കി.
നിലപാട് മാറ്റം അറിഞ്ഞില്ല: പദ്മകുമാര്‍
തിരുവനന്തപുരം: സുപ്രീം കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞിരുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ദേവസ്വം ബോര്‍ഡിന്റെ നിലപാട് അല്ല ദേവസ്വം അഭിഭാഷകന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ബോര്‍ഡ് തീരുമാനത്തിനു വിരുദ്ധമായ നിലപാടാണു സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ഇതു വിശ്വാസ സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
സാവകാശ ഹര്‍ജിയാണു ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചത്. പുനഃപരിശോധനാ ഹര്‍ജി പരിഗണനാ വേളയില്‍ സാവകാശ ഹര്‍ജിയെപ്പറ്റി അഭിഭാഷകന് ഒന്നും പറഞ്ഞില്ല. എന്നാല്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചു പുനഃപരിശോധന പാടില്ലെന്നു വാദിച്ചു. തന്റെ അറിവോടു കൂടിയല്ല ഈ നിലപാട് മാറ്റം. കമ്മിഷണര്‍ ആണ് ദല്‍ഹിക്ക് പോയത്. കമ്മീഷണറോട് വിശദീകരണം തേടിയതായും പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: