കൊച്ചി: കാര്സണിന്റെയും കൂട്ടാളികളുടെയും വീര്യത്തെ അടിച്ചമര്‍ത്തി കൊച്ചിയുടെ മണ്ണില്‍ മഞ്ഞപ്പടയ്ക്ക് പ്രോ ലീഗ് വോളിബോളില്‍ ആദ്യ ജയം. ഒഴുകിയെത്തിയ അരാധകരെ സാക്ഷിയാക്കി ആദ്യ മൂന്ന് സെറ്റും സ്വന്തമാക്കിയ ചെന്നൈ സ്പാര്‍ട്ടന്‍സ് കരുത്തരായ ഹൈദരാബാദ് ബ്ലാക് ഹോക്സിനെ തറപ്പറ്റിച്ചു. സ്കോകോര്: 15 -12, 15 -12, 15-11, 15 -10, 13 – 15.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ശരവേഗത്തില്‍ പോയിന്റ് വാരികൂട്ടിയ ഹൈദരാബാദ് 5-0 ന് മുന്നില്‍. ആദ്യ ഇടവേളയ്ക്ക് പിരിയുബോള്‍ 7-2 ന്റെ ലീഡ്. സെറ്റിന്റെ രണ്ടാം പകുതിയില്‍ കണ്ടത് മഞ്ഞപ്പടയുടെ ഉഗ്രന്‍ തിരിച്ചുവരവ്. നായകന് ഷെല്‍റ്റണ്‍ മോസസിന്റെ മികച്ച സര്‍വുകളും നവീനിന്റെ മികച്ച ബ്ലോക്കുകളും ചെന്നൈയെ ഒപ്പം എത്തിച്ചു. അമേരിക്കന്‍ സൂപ്പര്‍ താരം കാര്‍സണും ബ്ലോക്കര്‍ അഷ്വാളും അടക്കമുള്ള ഹൈദരാബാദ് താരങ്ങള്‍ വരുത്തിയ പിഴവുകള്‍ ചെന്നൈയ്ക്ക് സമ്മാനിച്ചത് ആദ്യ സെറ്റ്.
ആദ്യത്തേതിന് വ്യത്യസ്തമായി രണ്ടാം സെറ്റില്‍ ചെന്നൈ തുടക്കം മുതലേ ആക്രമം അഴിച്ചുവിട്ടു. അറ്റാക്കര്‍ നവീനും കനേഡിയന്‍ താരം റൂഡി വെര്ഹോവും എതിര് കോര്‍ട്ടിനെ വിറപ്പിച്ചു. ലാറ്റവിയന് താരം രസ്ലന്സും ഒരുപടി മുന്നില്‍ നിന്നപ്പോള്‍ ചെന്നൈയ്ക്ക് 8 – 4 ന്റെ ലീഡ്. സൂപ്പര്‍ പോയിന്റിന്റെ അകമ്പടിയോടെ ഹൈദരാബാദ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ചെന്നൈ താരങ്ങളുടെ കളി വീര്യത്തിനു മുന്നില്‍ രണ്ടാം സെറ്റിലും മുട്ടു മടക്കി . ഇതോടെ ചെന്നൈ മത്സരത്തില്‍ 2 -0ന് മുന്നില്‍.
നായകന് കാര്‍സണിന്റെ എണ്ണം പറഞ്ഞ സ്മാഷിലൂടെയായിരുന്നു മൂന്നാം സെറ്റില്‍ ഹൈദരാബാദിന്റെ തുടക്കം. കാര്‍സണിന്റെ മികച്ച സ്മാഷുകള്‍ക്ക് ചെന്നൈ മറുപടി നല്‍കിയത് ബ്ലോക്കര്‍ അഖിനിലൂടെയായിരുന്നു. സ്കോര്‍ 4-4. ഒപ്പത്തിനൊപ്പം മുന്നേറിയ മൂന്നാം സെറ്റ് എന്നാല്‍ പാതി വഴി പിന്നിട്ടപ്പോള്‍ ചെന്നൈയുടെ സര്‍വാധിപത്യം. മൂന്നാം സെറ്റിലും പിഴവുകള്‍ ഹൈദരാബാദിനെ പിടികൂടിയപ്പോള്‍ ചെന്നൈ ജയം കൈപ്പിടിയിലാക്കി.
ആദ്യ മൂന്ന് സെറ്റുകളിലും തുടര്‍ന്ന ആധിപത്യം ചെന്നൈ നാലാം സെറ്റിലും തുടര്‍ന്നു. ഇടവേളയ്ക്ക് പിരിയുമ്പോള്‍ സ്കോര്‍ 8 – 4. അറ്റാക്കര്‍ നവീനും നായകന് ഷല്ട്ടണും ഒപ്പം കളത്തിലിറങ്ങിയ എല്ലാ താരങ്ങളും ഒന്നിച്ച് ഫോമിലേക്കുയര്‍ന്നപ്പോള്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ നാലാം സെറ്റും സ്വന്തം. അഞ്ചാം സെറ്റിന്റെ തുടക്കത്തിലും പതിവുപോലെ നിറഞ്ഞാടി ചെന്നൈ. എന്നാല്‍ ഇടവേളയ്ക്ക് ശേഷം നിറഞ്ഞാടുന്ന പുത്തന്‍ ഹൈദരാബാദിനെയാണ് കൊച്ചി സ്റ്റേഡിയം വരവേറ്റത്. അവസാന സെറ്റിന്റെ അന്തിമ നിമിഷങ്ങളില്‍ മാനം കാക്കാനായി വീറോടെ പൊരുതിയ ഹൈദരാബാദ് 13- 15 ന് സെറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: