ഓക്ലന്‍ഡ്: ആദ്യ പോരാട്ടത്തില്‍ ആതിഥേയരില്‍ നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവിന് തയ്യാറെടത്തുകഴിഞ്ഞു. ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും കിവീസും ഇന്ന് ഏദന്‍ പാര്‍ക്കില്‍ ഏറ്റുമുട്ടും. രോഹിതിനും കൂട്ടര്‍ക്കും ജയം അനിവാര്യമാണ്്. തോറ്റാല്‍ പരമ്പര നഷ്ടമാകും. ഇന്ത്യന്‍ സമയം രാവിലെ 11.30 ന് കളിതുടങ്ങും.
കിവീസില്‍ നിന്ന് ട്വന്റ 20യിലെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ്. തൊട്ടതെല്ലാം പിഴച്ചതാണ് ആദ്യ മത്സരത്തില്‍ കൂറ്റന്‍ തോല്‍വിക്ക് കാരണം. റണ്‍ചേസില്‍ പേരുകേട്ട ഇന്ത്യക്ക് എട്ട് ബാറ്റ്സ്മാന്മാരുമായി പൊരുതിയിട്ടും ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 220 റണ്‍സ് വിജയലക്ഷ്യം പിടിച്ചെടുക്കാനായില്ല.
പുതുമുഖമായ ഓപ്പണര്‍ ടിം സീഫെര്‍ട്ടാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തുകളഞ്ഞത്. ശക്തനായ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കമുളള ഇന്ത്യന്‍ ബൗളിങ്ങിനെ അടിച്ചുനരിപ്പാക്കിയ സീഫെര്‍ട്ട് 84 റണ്‍സ് നേടി ന്യൂസിലന്‍ഡിന്റെ വിജയത്തിന് അടിത്തറയിട്ടു.
ഇന്ന് സീഫെര്ട്ടിെന മെരുക്കുകയാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത ഖലീല്‍ അഹമ്മദിനെ ഇന്ത്യ ഒഴിവാക്കിയേക്കും. പകരം സിദ്ധാര്‍ഥ് കൗളിനോ മുഹമ്മദ് സിറോജിനോ അവസാന ഇലവനില്‍ സ്ഥാനം ലഭിക്കും. ക്രുണാള്‍ പാണ്ഡ്യയും യുവേന്ദ്ര ചഹലിനും പുറമെ മറ്റൊരു സ്പിന്നറായ കുല്‍ദീപ് യാദവിനെയും ടീമിലുള്‍പ്പെടുത്തിയേക്കും.
എട്ട് ബാറ്റ്സ്മാന്മരുമായി ഇറങ്ങിയിട്ടും റണ്‍ചേസില്‍ പൊരുതാതെ കീഴടങ്ങിയത് ഇന്ത്യയെ നിരാശരാക്കി. എത്ര വലിയ ടോട്ടലായാലും ചേസ് ചെയ്ത് വിജയിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. പക്ഷെ ആദ്യ മത്സരത്തില്‍ ചേസിങ്ങില്‍ പരാജയപ്പെട്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.
ബാറ്റിങ്ങില്‍ സ്ഥാനം കയറ്റം കിട്ടിയ വിജയ് ശങ്കര്‍ അല്‍പ്പസമയം പിടിച്ചുനിന്നു. അതേസമയം പുതുമുഖമായ ശുഭ്മന്‍ ഗില്ലും ഋഷഭ് പന്തും ഉള്‍പ്പെടെയുളളവര്‍ പരാജയപ്പെട്ടു.
ആദ്യ മത്സരത്തില്‍ തകര്‍ത്തുകളിച്ച് വിജയം നേടിയതില്‍ സന്തോഷവാനാണ് കിവീസ് ക്യാപറ്റ്ന്‍ കെയ്ന്‍ വില്യംസണ്. എല്ലാ മേഖലകളിലും തിളങ്ങാനായി. ഈ മികവ് നിലനിര്‍ത്തി ഇന്ത്യയെ വീണ്ടും തോല്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ആതിഥേയര്‍.
ആദ്യ മത്സരത്തിലേതുപോലെ ഓപ്പണര്‍മാരായ കോളിന് മണ്‍റോയും ടിം സിഫെര്‍ട്ടും തകര്‍ത്തടിച്ചാല്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കിവീസ്. ഇന്ത്യക്കെതിരെ ഒരു ഏകദിന മത്സരത്തിനുശേഷം കിവീസ് ടീമില്‍ തിരിച്ചെത്തിയ പേസര്‍ ടിം സൗത്തി ആദ്യ ട്വന്റി 20 യില്‍ ശക്തമായ ബൗളിങ്ങാണ് കാഴ്ചവെച്ചത്. പതിനേഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ കീശയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: