ചെറുകോല്‍പ്പുഴ: സുപ്രീംകോടതിയുടെ അന്തിമ തീരുമാനം എതിരായാല്‍ ശബരിമലയിലെ ആചാര സംരക്ഷണത്തിന് ദേശവ്യാപക പ്രക്ഷോഭത്തിന് സന്യാസി സമൂഹം നേതൃത്വം നല്‍കുമെന്ന് അയ്യപ്പസേവാസമാജം ദേശീയ വൈസ് ചെയര്മാന് സ്വാമി അയ്യപ്പദാസ്. അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന അയ്യപ്പഭക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് ഹൈദരാബാദില്‍ നടന്ന ധര്‍മ്മസംസദില്‍ തീരുമാനമെടുത്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ ആചാരം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡ് അതിനെതിരായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. കനകദുര്‍ഗ്ഗയ്ക്കും ബിന്ദു അമ്മിണിക്കും സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ പണം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. ശബരിമലയ്ക്ക് പുറമേ മറ്റ് ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ക്ക് എതിരെയും നീക്കമുണ്ടാകും. ഹിന്ദുക്കളുടെ ചില ആചാരാനുഷ്ഠാനങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലങ്ങളാണെന്ന പ്രഖ്യാപനം വിശ്വാസം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. സനാതന ധര്മ്മത്തിന് എതിരായ മറ്റ് രണ്ട് വിധികള്‍ കൂടി അടുത്ത കാലത്ത് സുപ്രീംകോടതി നടത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗ രതിയേയും വിവാഹേതര ലൈംഗിക ബന്ധത്തെയും അനുവദിച്ചുകൊണ്ടുള്ള വിധികളാണ് അവ. ഭാരതത്തിലെ കുടുംബ അന്തരീക്ഷം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. അവയെ ഇല്ലാതാക്കാന്‍ കോടതി വിധി കാരണമായേക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടുകമായാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സനാതന ധര്‍മ്മ സംരക്ഷണത്തിനായി ഒരുമിച്ച് നില്‍ക്കാനുള്ള ആര്‍ജവം നേടാനുള്ള സമയമാണിതെന്നും സ്വാമി പറഞ്ഞു.
വളര്‍ത്ത് മകനായ മണികണ്ഠനുമായുള്ള ബന്ധമാണ് നാമജപയജ്ഞങ്ങള്ക്ക് പന്തളം കൊട്ടാരം തുടക്കം കുറിക്കാന്‍ കാരണമെന്ന് അധ്യക്ഷനായ കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ പറഞ്ഞു. ഉടമ്പടി അനുസരിച്ച് ക്ഷേത്രങ്ങളുടെ ഭൗതികമായ അവകാശങ്ങള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടുള്ളത്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നത് തന്ത്രി അടക്കമുള്ളവരാണ്. ക്ഷേത്രങ്ങളില്‍ നിലവിലുള്ള ആചാരങ്ങള്‍ അതേപടി സംരക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത്. അയ്യപ്പഭക്തരുടെ വികാരം മാനിക്കാത്ത ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കണം. സുപ്രീംകോടതി ഉത്തരവ് 24 മണിക്കൂറിനുളളില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രത നാം മനസിലാക്കണം. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ സംസ്ഥാനത്ത് എത്തിക്കുന്ന പണത്തോടെങ്കിലും സര്‍ക്കാര്‍ നന്ദി കാട്ടണമായിരുന്നു, ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്തിച്ചത് ഹിന്ദു സമൂഹത്തിന്റെ ഉദാസീനതയാണ്. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പഭക്തരെ സഹായിക്കാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി പ്രഭാഷണം നടത്തി. ഭക്തരുടെ മനസില്‍ വിശ്വാസ തകര്‍ച്ചയിലുടെ ശൂന്യതയുണ്ടാക്കി അവിടെ മറ്റ് പലതിനും കയറാനുള്ള ഇടം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങള്‍ക്ക് മുന്നില്‍ കൂസാതെ മുന്നോട് പോകാന്‍ കഴിയണം. ഹിന്ദു സംസ്ക്കാരത്തെ ഇല്ലാതാക്കി നാട് ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വത്സന് തില്ലങ്കേരി പറഞ്ഞു.
അയ്യപ്പസേവാസംഘം ദേശീയ ദേശീയ വൈസ് പ്രസിഡന്റ് കൊയ്യം ജനാര്ദ്ദനന്, പത്മാ പിള്ള, എം. അയ്യപ്പന് കുട്ടി, എ.കെ. അനിരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: