ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി(പി.എം-കിസാന്‍) പദ്ധതിയുടെ ഫലപ്രദവും വേഗത്തിലുമുള്ള നടത്തിപ്പിന് പിന്തുണ തേടിക്കൊണ്ട് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു.
പദ്ധതി പ്രകാരം അര്‍ഹരായ ചെറുകിട കര്‍ഷക കുടുംബങ്ങളെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയാല്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആനുകൂല്യത്തിന്റെ ആദ്യ ഗഡു ഉടന്‍ കൈമാറുമെന്നും കത്തിലുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനായി അര്‍ഹരായ ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങളെ കുറിച്ചുള്ള ഡാറ്റാ ബേസ് സംസ്ഥാനങ്ങള്‍ തയാറാക്കണം. പേര്, വയസ്, ലിംഗം, വിഭാഗം (പട്ടികജാതി- പട്ടിക വര്‍ഗം), ആധാര്‍ നമ്പര്‍ (ആധാര്‍ നമ്പര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ആധാറിനായി അപേക്ഷിച്ചപ്പോള്‍ ലഭിച്ച എന്റോള്‍ നമ്പരും ഒപ്പം ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ കാര്‍ഡ് അല്ലെങ്കില്‍ കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകള് നല്‍കിയിട്ടുള്ള ഏതെങ്കിലും തിരിച്ചറിയില്‍ രേഖ മുതലായവ), ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് മുതലായവ ഇതില്‍ ഉള്‍പ്പെട്ടിരിക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമല്ലെങ്കിലും ലഭ്യമാണെങ്കില്‍ അത് കൂടി ഉള്‍പ്പെടുത്തിയാല്‍ ആനുകൂല്യം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അത് സംബന്ധിച്ച വിവരം ഗുണഭോക്താവിന് നേരിട്ട് ലഭ്യമാകും. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറുന്നതില്‍ ഇരട്ടിപ്പ് ഉണ്ടാകില്ലെന്ന് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉറപ്പ് വരുത്തണം. ഗുണഭോക്താക്കളുടെ തെറ്റായതോ അപൂര്‍ണമോ ആയ ബാങ്ക് വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അവ വേഗത്തില്‍ തീര്‍പ്പാക്കണം.
രാജ്യമൊട്ടുക്ക് ആനുകൂല്യ കൈമാറ്റത്തിന് ഏകീകൃത ഘടന കൈവരുത്താനും ആനുകൂല്യ കൈമാറ്റത്തെ സഹായിക്കാനുമായി ചെറുകിട നാമമാത്ര കര്‍ഷകരുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് പി.എം.കിസാന്‍ പോര്‍ട്ടല്‍ (http://pmkisan.nic.in) തുടങ്ങിയിട്ടുണ്ടെന്നും രാധാ മോഹന്‍ സിംഗ് അറിയിച്ചു.
പദ്ധതിയുടെ സമയബന്ധിതമായ നടപ്പാക്കലിന് സംസ്ഥാന തലം മുതല്‍ ഗ്രാമ തലം വരെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പുവരുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: