തൃശൂര്‍: കൂത്തുപറമ്പിലെ രക്തസാക്ഷികള്‍ക്കും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കകള്‍ക്കും പുല്ലുവില. സിപിഎം നേതൃത്വത്തിന് വലുത് സിഎംപിയുടെ പേരിലുള്ള കോടികളുടെ സ്വത്ത്. പ്രതിഷേധങ്ങളെ അവഗണിച്ച് സിഎംപിയെ കൂടെച്ചേര്‍ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത് സിഎംപിയുടെ കൈയിലുള്ള കോടികളുടെ സ്വത്ത് കണ്ടിട്ട്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാനാവാതെ കുഴയുകയാണ് സിപിഎം കണ്ണൂര്‍ നേതൃത്വം.
പാര്‍ട്ടി ഓഫീസുകളായും സഹകരണ സ്ഥാപനങ്ങളായും ഏതാണ്ട് 40 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് സിഎംപിക്ക് കേരളത്തിലുണ്ട്. പല ജില്ലകളിലും സ്വന്തമായി സ്ഥലവും ഓഫീസും ആ പാര്‍ട്ടിക്കുണ്ട്. രണ്ട് തവണ കേരളത്തിന്റെ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു എം.വി. രാഘവന്. ഇക്കാലയളവില്‍ സിഎംപി പ്രവര്‍ത്തകരുടെ പേരില്‍ നിരവധി സഹകരണ സ്ഥാപനങ്ങളും രൂപീകരിച്ചിട്ടുണ്ട്. സിഎംപി നേതാവ് എം.കെ. കണ്ണന് പ്രസിഡന്റായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ടൗണ്‍ സഹകരണ ബാങ്കിന് തന്നെ കോടികളുടെ ആസ്തിയുണ്ട്. തൃശൂര്‍ ജില്ലയില്‍ മൂന്ന് സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളത്. ലയനത്തോടെ ഇവയുടെയെല്ലാം നിയന്ത്രണം സിപിഎമ്മിനായി.
അണികളോട് വിശദീകരിക്കാന്‍ ഏറെ കഷ്ടപ്പെടുമെങ്കിലും സിഎംപിയെ കൂടെക്കൂട്ടാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത് ഈ സ്വത്തുക്കള്‍ സ്വന്തമാക്കാനാണെന്ന് സി.പി. ജോണ്‍ വിഭാഗം ആരോപിക്കുന്നു. എം.വി.ആറിന്റെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അരവിന്ദാക്ഷന് വിഭാഗത്തിന് വേണ്ടി സിപിഎം പ്രവര്‍ത്തകരാണ് തങ്ങളുടെ കൂടെ നിന്നവരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ സഹായിച്ചതെന്നും ജോണ്‍ വിഭാഗം കുറ്റപ്പെടുത്തുന്നു.
അതേസമയം സി.പി. ജോണിന്റെ അഭിപ്രായത്തില്‍ സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇന്ത്യയില്‍ ഒരേയൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളായിരിക്കണമെന്ന ആഗ്രഹമാണ് അവര്‍ക്ക്. എം.വി. രാഘവന്റെ ഓര്‍മ്മകള്‍ പോലും ഇല്ലതാക്കാനാണ് ശ്രമം. സി.പി. ജോണ്‍ പറയുന്നു.
എംവിആറിന്റെ മരണശേഷം രണ്ടായി പിളര്‍ന്ന സിഎംപി വിഭാഗങ്ങളില്‍ വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അണികളോ സംഘടനാ സംവിധാനമോ കാര്യമായി ഇരുവിഭാഗത്തിനുമില്ല.
ഏറെ കൗതുകകരമായ കാര്യം എം.വി. രാഘവന്റെ കാലത്ത് അദ്ദേഹത്തെയും സിഎംപിയേയും ഏറ്റവുമധികം എതിര്‍ത്തിരുന്ന കണ്ണൂര്‍ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ലയനത്തിന് മുന്കൈയെടുത്തതെന്നതാണ്. ലയനനീക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്ന നേതാക്കളെ നിശ്ശബ്ദരാക്കാനും ഇവര്‍ക്കായി. പക്ഷേ ലയനത്തിനെതിരെ പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. കാല്‍നൂറ്റാണ്ടിലേറെക്കാലം യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന് സിപിഎമ്മിനെ എതിര്‍ത്തിരുന്നവരെ എങ്ങിനെ ഉള്ക്കൊള്ളുമെന്നാണിവര് ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: