തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്കേസ് നടത്തിപ്പിനെ ചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മീഷണറും തമ്മില്‍ ഭിന്നത മുറുകുന്നു. ഇതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് വ്യാഴാഴ്ച തിരിച്ചെത്തിയ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എകെജി സെന്ററിലേക്ക് വിളിച്ച് കാര്യങ്ങള്‍ തിരക്കി.
വിധി പുനപ്പരിശോധനാ വേളയില്‍ സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങളക്കുറിച്ചും ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ള ചില നടപടികളില്‍ തനിക്കുള്ള വിയോജിപ്പിനെക്കുറിച്ചുമെല്ലാം കമ്മിഷണര്‍ കോടിയേരിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ കോടിയേരിയോട് പരാതിപ്പെട്ടു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെര്‍മാന്‍ രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അംഗങ്ങളായ ശങ്കര്‍ദാസും വിജയകുമാറും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്നുവെന്നാണ് പദ്മകുമാറിന്റെ ആരോപണം. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് പദ്മകുമാര്‍ വ്യക്തമാക്കി. രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തരയോഗം രണ്ട് ദിവസത്തിനകം പ്രസിഡന്റ് വിളിച്ചു ചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാര്‍ ഇടപെട്ട് പദ്മകുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെയ്പ്പിക്കാന്‍ നീക്കമുണ്ടെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് എം.രാജഗോപാലന്‍ നായര്‍ പുതിയ പ്രസിഡന്റായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
മുന്നോടിയായി വ്യാഴാഴ്ച കമ്മീഷണര്‍ക്കൊപ്പം കോടിയേരിയെ കാണാന്‍ രാജഗോപാലന്‍ നായരും ഉണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ദേവസ്വം പ്രസിഡന്റിനെ മാറ്റുന്നത് സിപിഎമ്മിന്റെ പ്രതിച്ഛായ തകരാന്‍ കാരണമാവുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: