കുംഭകോണം: മതം മാറ്റം ചെറുത്ത ദൡതനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാല് തീവ്രവാദികള്‍ പിടിയില്‍.പട്ടാളിമക്കള്‍ കക്ഷി പ്രവര്ത്തകന് കൂടിയായ രാമലിംഗത്തെ(48) വധിച്ച കേസില്‍ തീവ്രവാദികളായ മുഹമ്മദ് അസറുദ്ദീന്, മുഹമ്മദ് റിയാസ്, നൈസാം അലി, സറാബുദ്ദീന് എന്നിവരാണ് പിടിയിലായതെന്ന് തഞ്ചാവൂര്‍ എസ്പി മഹേശ്വരന് പറഞ്ഞു. നൈസാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും മറ്റുള്ളവരുടെ ബന്ധം സ്ഥിരീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കുംഭകോണത്തിനടുത്ത് ത്രിഭുവനത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ദളിതര്‍ കൂടുതലായി താമസിക്കുന്ന ഗ്രാമത്തില്‍, രാമലിംഗത്തിന്റെ വീടിനടുത്ത് ചില ഇസ്ളാമിക സംഘടനകള്‍ മതംമാറ്റങ്ങള്‍ നടത്തിവന്നിരുന്നു. രാമലിംഗം ഇത് ചോദ്യം ചെയ്തതാണ് അരുംകൊലയ്ക്ക് കാരണം. വിനായകംപട്ടിയാണ് രാമലിംഗത്തിന്റെ ഗ്രാമം. കാറ്ററിങ്ങ് കോണ്ട്രാക്ടര് കൂടിയായ രാമലിംഗം നേരത്തെ പിഎംകെ ടൗണ്‍ സെക്രട്ടറിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ 17 കാരനായ മകനുമൊത്ത് മിനി വാനില്‍ സാധനങ്ങളുമായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു വിഭാഗമാള്‍ക്കാര്‍ വാഹനം തടഞ്ഞ് രാമലിംഗത്തെ വടിവാളുകളുമായി ആക്രമിക്കുകയായിരുന്നു. രാമലിംഗത്തെ കൈകള്‍ അവര്‍ ഛേദിച്ചു. കുംഭകോണം ആശുപത്രിയിലും പിന്നെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു.
ദളിത് ഗ്രാമമായ ഭാഗ്യനാഥന് തോപ്പിലെ ഒരു പരിപാടിയില്‍ ആഹാരം വിതരണം ചെയ്യാന്‍ രാമലിംഗം എത്തിയിരുന്നു. ഇവിടെ ചില മുസ്ളീം സംഘടനാ പ്രവര്‍ത്തകള്‍ സംഘടിച്ചെത്തി മതപ്രചാരണം നടത്തിയതിനെ രാമലിംഗം ചോദ്യം ചെയ്തു. പോപ്പുലര്‍ ഫ്രണ്ടുകാരനായ റസുദ്ദീന് അടക്കമുള്ളവരാണ് മതംമാറ്റപ്രവര്ത്തനങ്ങള്ക്ക് എത്തിയത്. രാമലിംഗം എതിര്‍ത്തതോടെ വാക്കു തര്‍ക്കമായി. അന്നു രാത്രിയിലാണ് അരുംകൊല.
തര്‍ക്കത്തിന്റെ വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. ത്രിഭുവനത്തിനടുത്ത് മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുമതത്തില്‍ പെട്ടവര്‍ക്ക് വസ്തു വാങ്ങാന്‍ പോലും വലിയ ബുദ്ധിമുട്ടാണെന്ന് രാമലിംഗം പറയുന്നത് വീഡിയോയില്‍ വ്യക്തം. മുസ്ളീം ആഘോഷങ്ങളില്‍ ഹിന്ദുക്കള്‍ ധാരാളമായി പങ്കെടുക്കാറുണ്ടെങ്കിലും തിരിച്ച് അത്തരമൊരും പെരുമാറ്റം ഉണ്ടകാറില്ലെന്നും രാമലിംഗം വീഡിയോയില്‍ പറയുന്നത് കാണാം.
ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവ്ര ഇസ്ളാം മത പ്രചാരണം ഉപേക്ഷിക്കാന്‍ രാമലിംഗം അഭ്യര്‍ഥിച്ചതാണ് കൊലയ്ക്കു കാരണം. കൊലപാതകത്തെ പിഎംകെ അധ്യക്ഷന്‍ എസ്. രാംദോസ് അപലപിച്ചു. കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നും രാമലിംഗത്തിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കറപ്പു മുരുകാനന്ദം രാമലിംഗത്തിന്റെ വസതി സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഉത്തരേന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് എത്ര ചെറിയ സംഭവം ഉണ്ടായാല്‍ പോലും പ്രതികരിക്കുന്ന സാംസ്ക്കാരിക നായകര്‍ രാമലിംഗത്തിന്റെ അരും കൊലയില്‍ മൗനം പാലിക്കുന്നതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: