കരുനാഗപ്പള്ളി : പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ഭൗതികശരീരം ഇന്ന് ചവറയിലുള്ള നാട്യധര്‍മ്മിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. അഞ്ച് ദശാബ്ദത്തിലേറെയായി കഥകളി രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ചവറ പാറുക്കുട്ടി. പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമായിരുന്നു അവര്‍.
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍. ശങ്കരന് ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1943 ഫെബ്രുവരി 21നായിരുന്നു പാറുക്കുട്ടിയുടെ ജനനം. കാമന്‍കുളങ്ങര എല്‍പിസ്കൂളിലും ചവറ ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കൊല്ലം എസ്.എന്‍. വിമന്‍സ് കോളേജില്‍ നിന്നും പ്രീ- യൂണിവേഴ്സിറ്റിയും തുടര്‍ന്ന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദവും പാസ്സായി. സ്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജ് വിദ്യാഭ്യാസത്തിനിടെയാണ് കഥകളി പഠനത്തിലേക്കു തിരിഞ്ഞത്. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴിലായിരുന്നു കഥകളി പഠനം. കൂടാതെ മാങ്കുളം വിഷ്ണു നമ്പൂതിരിയുടേയും ശിഷ്യയായിരുന്നു.
കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിത-പൂതനയായി അരങ്ങേറിയതോടെം പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ക്ക് തുടക്കമിട്ടു.
പിന്നീട് സ്ത്രീവേഷങ്ങള്‍ക്കുപരി, പുരുഷവേഷങ്ങള്‍ കൈകാര്യം ചെയ്യാനും മിടുക്കി. ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്തു. ദേവയാനി, ദമയന്തി, പൂതന ലളിത, ഉര്‍വ്വശി, സതി, കുന്തി, പ്രഹ്ലാദന്, കൃഷ്ണന്, തുടങ്ങിയ വേഷങ്ങള്‍ കെട്ടിയാടി. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാര്‍ഡ്, ഹൈദരലി സ്മാരക കഥകളി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി ‘ഗുരുപൂജ’ പുരസ്കാരം, കൊട്ടാരക്കര തമ്പുരാന് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും പാറുക്കുട്ടിയെ തേടിയെത്തി. കലാമണ്ഡലം ധന്യ എസ്. കുമാര്‍ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: