കൊച്ചി: മാറുന്ന കേരളത്തിന് ബാലഗോകുലം മാര്‍ഗരേഖ അവതരിപ്പിച്ചു. ബാലഗോകുലം മാര്‍ഗദര്‍ശി എംഎ സാറിന്റെ (എം.എ. കൃഷ്ണന്) നവതി ആഘോഷങ്ങളുടെ ഭാഗമായാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കൃഷ്ണം വന്ദേ എന്ന നവതിയാഘോഷ പരിപാടിയില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജിന് നല്കി പ്രകാശനം ചെയ്തു.
പ്രകൃതിസംരക്ഷണം, കൃഷി, വിജ്ഞാനം, സംസ്കാരം, ഭക്ഷണം, വികസനം, ചരിത്രം, മാധ്യമം, ധര്‍മ്മസംരക്ഷണം എന്നിങ്ങനെ ഒമ്പത് മേഖലകളിലാണ് മാര്‍ഗരേഖ. പ്രകൃതിയുടെ സ്വാഭാവികത മാറ്റാതെ, ജൈവവൈവിധ്യം സംരക്ഷിക്കണം, പ്രകൃതിയെ അറിയാന്‍ യാത്രകള്‍ നടത്തണം, മാര്‍ഗരേഖ പറയുന്നു.
കേരളത്തെ കാര്‍ഷിക സംസ്ഥാനമായി പ്രഖ്യാപിക്കണം. പാരമ്പര്യ കൃഷിയും കൃഷി രീതികളും വീണ്ടെടുക്കണം. നെല്‍ക്കൃഷി പ്രധാനമാക്കി, ജൈവ വൈവിധ്യ കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കണം, ആഘോഷങ്ങളിലെ കാര്‍ഷിക സംസ്കാരം കാക്കണം. വ്യക്തിവികാസത്തിന് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടില്‍, പൈതൃക വിജ്ഞാനശാഖകള്‍ക്ക് അംഗീകാരവും അവസരവും നല്‍കണം. അധിക വിജ്ഞാനത്തിന് അനൗപചാരിക കേന്ദ്രങ്ങള്‍ വളരണം, വിജ്ഞാനപാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടക്കണം, എന്നാണ് നിര്‍ദേശങ്ങള്‍.
മാതൃഭാഷാ ദിനം പ്രബലമാക്കും, കൈയൊപ്പ് മാതൃഭാഷയിലാക്കുക, കലകളുടെ തനിമയും ദിവ്യതയും പരിരക്ഷിക്കുക, മലയാണ്മയുടെ സാഹിത്യം പ്രചരിപ്പിക്കുക എന്നിവയാണ് കലാമേഖലയിലെ നിര്‍ദ്ദേശം. ഫാസ്റ്റ് ഫുഡ് പ്രവണത നിരുത്സാഹപ്പെടുത്തി, പായ്ക്കറ്റ് ഭക്ഷണം നിരുത്സാഹപ്പെടുത്തി, സസ്യഭക്ഷണം പ്രോത്സാഹിപ്പിക്കണം. വീടും നാടും വിദ്യാലയവും ലഹരിവിമുക്തമാക്കണം, നിര്‍ദ്ദേശങ്ങള്‍ തുടരുന്നു.
അധികാരവും സമ്പത്തും വികേന്ദ്രീകരിക്കണം, സാമ്പത്തിക നൈതികത ഉറപ്പാക്കി ചൂഷണ രഹിത വ്യവസായ നയം രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. തനത് നാട്ടു പാരമ്പര്യ നാട്ടു വ്യവസായങ്ങള്‍ സംരക്ഷിക്കണം. പ്രാദേശിക ചരിത്രവും പൈതൃക വിഭവ രജിസ്ട്രറും തയാറാക്കണം. ആറന്മുളയില് പൈതൃക സര്‍വകലാശാല രൂപപ്പെടണം, തലസ്ഥാനത്ത് കാന്തളൂര്‍ ശാല സ്ഥാപിക്കണം. കാലടി, ചെമ്പഴന്തി, തിരൂര്‍ തുടങ്ങിയ നവോത്ഥാന കേന്ദ്രങ്ങളില്‍ സാമൂഹിക പഠന സ്ഥാപനങ്ങള്‍ വരണം. പക്ഷപാതരഹിതമായ മാധ്യമസംസ്കാരം രൂപപ്പെടണം, കച്ചവടപ്രവണത നിരുത്സാഹപ്പെടുത്തണം. മാധ്യമവിഭവങ്ങള് വിവേകപൂര്‍വം സ്വീകരിക്കാന്‍ പരിശീലനം നല്‍കണം. നവമാധ്യമങ്ങളുടെ സദുപയോഗത്തിന് ബോധവല്കരണം വേണം. റേഡിയോ പ്രോത്സാഹിപ്പിക്കണം. ധാര്‍മ്മികത സാമൂഹ്യ ഉത്തരവാദിത്തമാക്കി, വീടുകളില്‍ ആചരണ മുഹൂര്‍ത്തങ്ങള്‍ പാലിക്കണം. ധാര്‍മിക പഠനകേന്ദ്രങ്ങള്‍ വര്‍ധിക്കുകയും ഉത്സവാഘോഷങ്ങളില്‍ പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കണം, മാര്‍ഗരേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: