തിരുവനന്തപുരം: റഫാല്‍ യുദ്ധവിമാനയിടപാടു സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന വാര്‍ത്തകള്‍ പൊളിച്ചടുക്കി മുന്‍ പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം.
പ്രധാനമന്ത്രി ഇടപെട്ടെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മുന്‍ പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ ജി. മോഹന്‍കുമാര്‍ വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറിയായിരിക്കെ റഫാല്‍ ഇടപാടില്‍ താനെഴുതിയ കുറിപ്പ് യുദ്ധവിമാനങ്ങളുടെ വിലയെ കുറിച്ചായിരുന്നില്ലെന്നും സ്റ്റിയറിങ് ആന്‍ഡ് ഗ്യാരന്റിയെ കുറിച്ചുള്ള സ്വാഭാവികമായ നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റഫാല്‍ ഇടപാടില്‍ പിഎം ഓഫീസ് ഇടപ്പെട്ടതിനെ കുറിച്ച് ജി. മോഹന്‍കുമാര്‍ പ്രതിരോധമന്ത്രിക്ക് നല്കിയ കത്ത് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറിപ്പിന്റെ ഒരു ഭാഗം മാത്രമാണ് പ്രസിദ്ധീകരിച്ചത്.
ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ചായിരുന്നു കുറിപ്പ്. കരാറിലെ പൊതുകാര്യങ്ങളും വ്യവസ്ഥകളും പരാമര്‍ശിച്ചിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നിബന്ധനകളും വ്യവസ്ഥകളും, വില, തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു. ഇത്തരത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് അന്തിമ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് കേന്ദ്രം വിശദാംശങ്ങള്‍ നല്‍കിയതാണ്. സുപ്രീം കോടതിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതുമാണ്. മാധ്യമങ്ങള്‍ ഉദ്ധരിച്ചത് തന്റെ കുറിപ്പിന്റെ ഒരു ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണയുണ്ടാക്കാന്‍ കത്തിന്റെ ആദ്യഭാഗം മാത്രമാണ് ഇംഗ്ലീഷ് പത്രം ഉദ്ധരിച്ചത്. അന്നത്തെ പ്രതിരോധ മന്ത്രി( മനോഹര്‍ പരീക്കര്‍)നല്കിയ മറുപടി ബോധപൂര്‍വം മറച്ചുവച്ചാണ് പ്രസിദ്ധീകരിച്ചത്, അദ്ദേഹം പറഞ്ഞു.
മുന്‍ പ്രതിരോധസെക്രട്ടറി അത്തരമൊരു കുറിപ്പ് നല്‍കിയിരുന്നുവെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും സ്ഥിരീകരിച്ചു. എന്നാല്‍ കുറിപ്പിന് അന്ന് തന്നെ തൃപ്തികരമായ മറുപടി നല്‍കിയിരുന്നുവെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: