ന്യൂദല്‍ഹി: റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പത്രസമ്മേളനം വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ അഴിമതികളിലും ബലാത്സംഗ കേസിലും പ്രതികളായവര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ കണ്ടത്. കൂടെയുണ്ടായത് മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരവും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും.
അമ്മ സോണിയക്കൊപ്പം നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ ജാമ്യത്തിലാണ് രാഹുല്‍. 1938ല്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രം 2008ല്‍ കോണ്‍ഗ്രസ് അടച്ചുപൂട്ടിയിരുന്നു. സോണിയയുടെയും രാഹുലിന്റെയും പേരിലുള്ള യങ് ഇന്ത്യ എന്ന കമ്പനി പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടു നടന്ന ഭൂമിവില്‍പ്പനയിലും നടന്ന അഴിമതികളാണ് അന്വേഷിക്കുന്നത്. പത്രത്തിന്റെ ആസ്തികള്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്വന്തം പേരിലേക്ക് തന്ത്രപൂര്‍വം മാറ്റിയെടുത്തുവെന്നാണ് പരാതി.
മകന് കാര്‍ത്തിക്കൊപ്പം രണ്ട് അഴിമതി അന്വേഷണമാണ് ചിദംബരം നേരിടുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ കോഴ വാങ്ങി ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയുടെ വിദേശ നിക്ഷേപത്തിന് വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കിയെന്നാണ് ഒരു കേസ്. എയര്‍സെല്‍ മാക്സിസിന് ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതാണ് രണ്ടാമത്തെ കേസ്. 3500 കോടിയുടെ ഇടപാടില്‍ ഒന്നാം പ്രതിയാണ് ചിദംബരം. സിബിഐയുടെയും എന്‍ഫോഴ്സ്മെന്റിന്റെയും അന്വേഷണമാണ് രണ്ട് കേസിലും നടക്കുന്നത്.
രാഹുലിന്റെ വിശ്വസ്തനായ വേണുഗോപാലിനെതിരെ ബലാത്സംഗ കേസാണുള്ളത്. സോളാര്‍ അഴിമതിയിലുള്‍പ്പെട്ട സരിത നല്കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുമുണ്ട്. പത്രസമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരായ അന്വേഷണം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഞങ്ങള്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും മോദി അന്വേഷണം നേരിടുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നേതാക്കള്‍ നടത്തിയ അഴിമതികളിലെ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിന്റെ നിലപാട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം സിബിഐ അന്വേഷിക്കുന്ന ശാരദ ചിട്ടി തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. റഫാല്‍ കരാറിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്കിയതും കോണ്‍ഗ്രസ് മറച്ചുവെക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: