ചവറ: കളിയരങ്ങില്‍ സ്ത്രീ സാന്നിധ്യമറിയിച്ച് വിപ്ലവം സൃഷ്ടിച്ച കഥകളി കലാകാരി ചവറ പാറുക്കുട്ടിക്ക് ജന്മനാട്ടില് അന്ത്യയാത്രാമൊഴി. നാടിന്റെ അഭിമാനം ലോകത്തിന്റെ കളിയരങ്ങില്‍ ഉയര്‍ത്തിപ്പിടിച്ച മഹാപ്രതിഭയ്ക്ക് വിട നല്കാന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. എഴുപത്തഞ്ച് വയസ്സായിരുന്നു.
രാത്രി 11 മണിയോടെ വീട്ടിലെത്തിച്ചു. നാട്യധര്മിയില് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ രാത്രി ഏറെവൈകിയും നാടിന്റെ നാനാഭാഗത്തുനിന്നും ആള്ക്കാര് എത്തികൊണ്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശങ്കരമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. കലാസാംസ്കാരിക രംഗത്തുനിന്നും നിരവധി കലാകാരന്മാര് പാറുക്കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് വിലാപയാത്രയായി നാലുമണിയോടെ മുളങ്കാടകം സ്മശാനത്തില്‍ എത്തിച്ച് മൃതദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ആറ് പതിറ്റാണ്ടുകള്‍ അരങ്ങിലെ നിറഞ്ഞുനിന്ന സാന്നിധ്യമാണ് ഓര്‍മയായത്. 1944 ഓഗസ്റ്റ് 21ന് ചവറ ചെക്കാട്ടുകിഴക്കതില്‍ എന്‍. ശങ്കരനാചാരിയുടെയും നാണിയമ്മയുടെയും ഇളയമകളായി ജനിച്ചു. ചെറുപ്പത്തില്‍ തന്നെ നൃത്തത്തോട് വലിയ താല്പര്യമായിരുന്നു. കാമന്‍കുളങ്ങര എല്‍പി സ്കൂളിലും, ചവറ ശങ്കരമംഗലം ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം വിമന്‍സ് കോളേജിലും ഫാത്തിമ മാതാ നാഷണല്‍ കോളേജിലുമായി തുടര്‍പഠനം നടത്തി.
ചവറ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ഒരു ഓണത്തിന് പൂതനാമോക്ഷം രംഗത്തവതരിപ്പിച്ചുകൊണ്ടാണ് അരങ്ങിലെ ആട്ടവിളക്കിന് തിരിതെളിഞ്ഞത്. സ്ത്രീവേഷങ്ങള് പുരുഷന്മാര് കെട്ടിയാടിയ കാലത്ത് സ്ത്രീ വേഷം മാത്രമല്ല ക്രമേണ പുരുഷവേഷങ്ങളും പാറുക്കുട്ടി കേമമാക്കി.
അവസാനനാളുകളില്‍ പോലും വേദികളിലെ നിറസാന്നിധ്യമായിരുന്നു. ചവറ ഫെസ്റ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആദരവ് ഏറ്റുവാങ്ങിയിരുന്നു. പന്നിശ്ശേരി നാണുപിള്ള സ്മാരക അവാര്‍ഡ്, ഹൈദരലി സ്മാരക കഥകളി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി “ഗുരുപൂജ” പുരസ്കാരം, കൊട്ടാരക്കര തമ്പുരാന് അവാര്‍ഡ്— തുടങ്ങി നിരവധി അംഗീകാരങ്ങളും ഈ കലാകാരിയെ തേടിയെത്തി. തപസ്യ കലാസാഹിത്യവേദി കൊല്ലം ജീല്ലാ സമിതിയുടെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിരുന്നു.
ശങ്കരമംഗലത്ത് കുട്ടികള്‍ക്കായി നാട്യധര്‍മ്മി എന്ന നൃത്തകലാകേന്ദ്രം ഏക മകള്‍ കലാമണ്ഡലം ധന്യയുമായി ചേര്‍ന്ന് നടത്തിവരികയായിരുന്നു. മരുമകന് സ്റ്റാന്‍ലി തോമസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: