കുമളി: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി കടന്നെത്തുന്ന അറവ് മാടുകളെ കുമളി ചെക്ക്പോസ്റ്റില്‍ കൃത്യമായി പരിശോധിക്കുന്നില്ലെന്ന് പരാതി. ഇക്കാരണത്താല്‍ രോഗം ബാധിച്ചതും ചത്തതുമായ കന്നുകാലികള്‍ സംസ്ഥാനത്തേക്ക് വ്യാപകമായി എത്തുന്നതായും വിവരം.
തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് മാംസവില്പനക്കായി കുമളിവഴി കൊണ്ടുവരുന്ന കന്നുകാലികളുടെ ആരോഗ്യനില പരിശോധിക്കാന്‍ മാത്രമായി ചെളിമട കവലയില്‍ ചെക്ക്പോസ്റ്റും മൃഗപരിപാലന വകുപ്പിന്റെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ എത്തിക്കുന്ന അറവുമാടുകള്‍ക്ക് പകര്‍ച്ചവ്യാധികളോ, മാരകരോഗങ്ങളോ ഇല്ലെന്ന് പരിശോധനയിലൂടെ ഉറപ്പ് വരുത്തുകയാണ് ഈ ഓഫീസിന്റെ ചുമതല.
എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് വലിയ ലോറികളില്‍ കുത്തിനിറച്ചെത്തിക്കുന്ന അറവുമാടുകളെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മാത്രവുമല്ല ഉദ്യോഗസ്ഥര്‍ക്ക് പകരം മറ്റ് ആളുകളാണ് വാഹനത്തിന് സമീപത്തെത്തി നാമമാത്ര അന്വേഷണം നടത്തുന്നത്. കച്ചവടക്കാരും, ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വലിയ വാഹനങ്ങളില്‍ അനുവദനീയ എണ്ണത്തില്‍ അധികം മാടുകളെ കുത്തിനിറച്ചുവരുന്ന കാഴ്ചയും പതിവാണ്.
യാത്രാമധ്യേ കന്നുകാലികള്‍ ചത്തുപോകാറുണ്ടെങ്കിലും അവയുടെ ഇറച്ചിയും വില്‍ക്കുകയാണ് പതിവെന്ന് ഈ രംഗത്തെ തൊഴിലാളികള്‍ സമ്മതിക്കുന്നു. വ്യാഴാഴ്ച ദിവസങ്ങളില്‍ മുണ്ടക്കയത്തിന് സമീപം നടക്കുന്ന ലേലത്തില്‍ വില്‍പ്പനയ്ക്കാണ് അറവുമാടുകളെ പ്രധാനമായും അതിര്‍ത്തികടത്തി കൊണ്ടുവരുന്നത്. പരിശോധനയ്ക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്പോസ്റ്റില്‍ നിയമിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അവകാശപ്പെടുമ്പോഴും അത്തരത്തില്‍ കൃത്യമായ പരിശോധന നടക്കുന്നില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: