കൊല്ലം: പത്തു വയസുകാരി ലാല്തലന്ചുങ്കി, പതിനൊന്നുകാരി ലാല്പെങ്സ്കി, ലാല്നിപുലി, പന്ത്രണ്ടുകാരിയായ ഗോള്‍കീപ്പര്‍ ലാല്രേംറൗത്തി, ലാല്റൂത്ഫെലി. തീര്‍ന്നില്ല മിസോറാം ടീമിലെ പകുതിയില്‍ അധികം പേരും പതിനാലു വയസിനു താഴെ ഉള്ളവരാണ്.
ദേശീയ ജൂനിയര്‍ വനിതാഹോക്കി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ലീഗില്‍ ഒറീസയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മിസോ കുട്ടിപ്പട്ടാളം.
കേരളമിപ്പോള്‍ അവര്‍ക്ക് സ്വന്തം ഗവര്‍ണറുടെ മണ്ണ് കൂടിയാണ്. ടൂര്‍ണമെന്റിനായി കൊല്ലത്തെത്തിയ മിസോ പെണ്‍പുലിക്കൂട്ടം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കുറിച്ച് പറയാന്‍ മറന്നില്ല.
മലമടക്കിലെ വീട്ടില്‍ നിന്ന് താഴ്വരയിലെ സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്ര കൊണ്ട് ശക്തരായവരാണ് ഇവര്‍. നാട്ടില്‍ നിന്ന് അകലെയുള്ള നഗരത്തിലേക്ക് ഹോക്കി പരിശീലനത്തിനായി ചേക്കേറിയവര്‍ ആണ് ഭൂരിപക്ഷവും. തലസ്ഥാനമായ ഐസ്വാളില് നിന്നും അന്‍പത് കിലോമീറ്റര്‍ അകലെ തെന്‍സ്വാളില്‍ സ്പോര്‍ട്സ് അതോറിറ്റിയിലാണ് പരിശീലനം നടത്തുന്നത്. സ്കൂള്‍ അധ്യയനവും ഇതോടൊപ്പം അക്കാദമിയില്‍ നടക്കും.മിസോറാം ടീമിലെ ലാല്റീണ്ടിക്കി ഇന്ത്യന്‍ടീമില്‍ കളിക്കുന്നുണ്ട്. വളരെയധികം വെല്ലുവിളികള്‍ നേരിട്ടാണ് ഹോക്കി പരിശീലനം നടത്തുന്നതെന്ന് പരിശീലകയായ ലാല്റോതൗമി പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ബി ഡിവിഷനിലെ മികച്ച പ്രകടനത്തിലൂടെ എ ഡിവിഷനിലെത്തിയ തന്റെ ടീം ഫൈനലില്‍ കപ്പുയര്‍ത്തുമെന്നു അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: