ഷില്ലോങ് : ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ പ്രത്യേക സംഘം മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ ഷില്ലോങ്ങിലെത്തി. പ്രത്യേക ദൗത്യസംഘം ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും രാജീവ് കുമാറിനെ അനുഗമിക്കുന്നുണ്ട്.
സിബിഐ കിഴക്കന്‍ മേഖലാ ജോ. ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയും ലഖ്നൗ, ദല്‍ഹി, ഭോപ്പാല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇതിന്റൈ ഭാഗമായി പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരോട് ഈ മാസം 20 വരെ കൊല്‍ക്കത്തയില്‍ തങ്ങാന്‍ സിബിഐ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാര്‍. 2014ല്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്‍ക്കത്ത പോലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.
കഴിഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംസ്ഥാന പൊലീസും തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ നല്കിയ ഹര്‍ജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള തൃണമൂല്‍ എംപി കുനാല്‍ ഘോഷിനോടും ഈ മാസം 10 ന് ഷില്ലോങ്ങിലെ ഓഫീസില്‍ അന്വേഷണ വിധേയമായി ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: