കോട്ടയം : നല്ല പെരുമാറ്റം എന്നത് കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാറില്ലെന്ന് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശിവഗിരി ടൂറിസം പദ്ധതിയുമായി ബന്ധപ്പെച്ച ചടങ്ങില്‍ ക്ഷണിച്ചില്ലെന്ന കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് കേന്ദ്രമന്ത്രി കേരള സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശനം നടത്തിയത്.
കേരളത്തിലെ പദ്ധതികളുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികള്‍ക്കും സംസ്ഥാന ടൂറിസം മന്ത്രിയെ വിളിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിന് തന്നെ സര്‍ക്കാര്‍ ക്ഷണിച്ചില്ല. ശിവഗിരി തീര്‍ത്ഥാടക സര്‍ക്യൂട്ടിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
അതത് സംസ്ഥാനങ്ങളെ അറിയിച്ചാണ് ടൂറിസം പദ്ധതികള്‍ നടത്തുന്നത്. എന്തിനാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് തനിക്ക് അറിയില്ല. ശിവഗിരി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന നല്ല പെരുമാറ്റം തിരിച്ച് കിട്ടാറില്ല. കേരളത്തിലെ ടൂറിസം വികസനത്തിന് 550 കോടി രൂപ നല്കി. ശബരിലയ്ക്കായി രണ്ടര വര്‍ഷം മുമ്പ് കേന്ദ്രം നല്കിയ 99 കോടിരൂപയില്‍ ഒന്നും ചെലവഴിച്ചിട്ടില്ല. സംസ്ഥാനത്തെ ടൂറിസം ആകര്ഷിക്കുവന്നതിന് ഫെബ്രുവരി 23,24 തിയതികളില്‍ കേരളത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. തൃശൂരും കാഞ്ഞിരപ്പളിളിയിലും ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്തും. പത്ത് സംസ്ഥാനങ്ങളിലെ കലാകാരന്മാര് ചടങ്ങില്‍ പങ്കെടുക്കുമെന്നും കണ്ണന്താനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: