ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ ലാഹോറില്‍ റാലി നടത്തിയതിനെതിരെ ഇന്ത്യ. ഫെബ്രുവരി അഞ്ചിലെ റാലിക്കെതിരെ പാക്കിസ്ഥാനെ ഇന്ത്യ ശക്തമായ ഭാഷയില്‍ പ്രതിഷേധമറിയിച്ചു.
ഇന്ത്യക്കെതിരെ ഭീകരതയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഭീകരസംഘടനകള്‍ പാക്കിസ്ഥാന് നിയന്ത്രിതമേഖലകള്‍ ഉപയോഗിക്കുന്നത് പ്രതിഷേധക്കുറിപ്പില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ പാക് അധീന മേഖലകള്‍ ഉപയോഗിക്കുന്നത് തടയുമെന്ന ഉടമ്പടിയില്‍ നിന്ന് വഴുതരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് നാളുകളായി ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. ഐക്യരാഷ്ട്രസഭ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ ഹാഫിസ് സയീദിനെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുന്‍ പാക് രാഷ്ട്രപതി മാംനൂണ്‍ ഹുസൈന്, ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്താണ് ഹാഫിസിന്റെ ജമാഅത്ത് ഉദ് ദവ, ഫല ഇ ഇന്‍സാനിയത്ത് എന്നീ സംഘടനകളെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ ഒക്ടോബറില്‍ ഈ സംഘടനകളെ ഇമ്രാന് ഖാന് സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: