ആലപ്പുഴ: കൊട്ടിഘോഷിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘കയര്‍കേരള’ പാഴാണെന്ന് കയര്കോര്പ്പറേഷന്റെ വിറ്റുവരവ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രളയം മൂലം കയര്‍ഫെസ്റ്റ് നടത്തിയില്ല. കയര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നതും കഴിഞ്ഞ വര്‍ഷമാണെന്നതും ശ്രദ്ധേയമാണ്.
കയറിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് കയര്‍വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരനാണ് കയര്‍കേരള എന്ന പേരില്‍ അന്താരാഷ്ട്ര കയര്‍ഫെസ്റ്റ് സംഘടിപ്പിച്ച് തുടങ്ങിയത്. എല്ലാവര്‍ഷവും ഫെബ്രുവരി ആദ്യ ആഴ്ച ആലപ്പുഴയിലാണ് മേള നടത്തുന്നത്. എന്നാല്‍ മേള നടത്തിയത് കൊണ്ട് ചില വന്‍കിട കയര്‍മുതലാളിമാര്‍ക്ക് മാത്രമാണ് നേട്ടമുണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് കുടുതല്‍ ഓര്‍ഡറുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്നേറാന്‍ കഴിഞ്ഞില്ല.
കയര്‍മേള നടത്താതിരുന്ന 2018ല്‍ കയര്കോര്പ്പറേഷന് 149 കോടിയുടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു. എന്നാല്‍ മേള നടന്ന 2017ല്‍ വില്‍പ്പന നടത്തിയത് 115 കോടിയുടെ ഉത്പന്നങ്ങളാണ്. അതായത് കയര്‍ഫെസ്റ്റ് നടത്താതിരുന്ന വര്‍ഷം 34 കോടിയുടെ വര്‍ദ്ധനവാണുണ്ടായത്. 2016ല്‍ 105 കോടി, 2015ല്‍ 102.66 കോടി എന്നിങ്ങനെയാണ് വിറ്റുവരവ്. കൂടാതെ 2017ലെ കയര്‍കേരളയില്‍ കയര്‍ഭൂവസ്ത്രത്തിന് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് 100 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതായും കയര്‍മേഖലയുടെ കുതിച്ചു ചാട്ടത്തിന് സഹായകമാകുമെന്ന് മന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചിരുന്നു.
എന്നാല്‍ ഇതുവരെ 25 കോടി രൂപയുടെ കയര്‍ഭൂവസ്ത്രം മാത്രമാണ് വില്‍പ്പന നടത്താന്‍ കഴിഞ്ഞത്. പ്രതിവര്‍ഷം അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് മേള നടത്തുന്നത് മൂലം കയര്‍മേഖലയ്ക്ക് കാര്യമായ പ്രയോജനം ഒന്നും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് കയര്കോര്പ്പറേഷന് ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: