തൃശൂര്‍: നവോത്ഥാന നായകരുടെ പട്ടികയില്‍ നിന്ന് മന്നത്ത് പദ്മനാഭനെ ഒഴിവാക്കിയത് യാദൃച്ഛികമായി സംഭവിച്ച പിഴവെന്ന കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ നിലപാട് പച്ചക്കള്ളം. മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് അക്കാദമി ഭരണസമിതിയംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നു.
അക്കാദമിഡയറിയുടെ പിന്താളുകളിലാണ് നവോത്ഥാന നായകരുടെ ചിത്രങ്ങള്‍. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്,പി.കൃഷ്ണപിള്ള, എ.കെ.ജി തുടങ്ങിയവരുടെ ചിത്രങ്ങളും ഇടം പിടിച്ചപ്പോള്‍ മന്നത്ത് പത്മനാഭന്,ആഗമാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ പുറത്തായി. ആദ്യം നല്കിയ ലിസ്റ്റില്‍ മന്നം ഉള്‍പ്പെടെ കൂടുതല്‍ പേരുകള്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് വെട്ടിച്ചുരുക്കുകയായിരുന്നുവെന്നും പറയുന്നു. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് നേരിട്ടാണ് ഡയറി പരിശോധിച്ച് അച്ചടിക്കാന്‍ അംഗീകാരം നല്‍കിയത്.
സാഹിത്യ അക്കാദമിയുടെ പേരില്‍ തരംതാണ രാഷ്ട്രീയക്കളികളാണ് ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നതെന്ന ആക്ഷേപം സാംസ്കാരിക ലോകത്ത് ശക്തമാണ്. സ്വയം ഭരണ സ്ഥാപനമായ സാഹിത്യ അക്കാദമി രാഷ്ട്രീയ താത്പര്യത്തിന് അതീതമായിരിക്കണമെന്നാണ് കീഴ്വഴക്കം. എന്നാല്‍ വൈശാഖന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരമേറ്റതു മുതല്‍ അക്കാദമിയില്‍ സിപിഎം രാഷ്ട്രീയം പ്രകടമാണ്. അക്കാദമി ഫണ്ട് ഉപയോഗിച്ച് സിപിഎം പോഷകസംഘടനകളുടെ പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. സിപിഎം പോഷകസംഘടനയായ മഹിളാ അസോസിയേഷനുമായി ചേര്‍ന്ന് അടുത്തകാലത്ത് വനിതാസെമിനാര്‍ സംഘടിപ്പിച്ചത് വിവാദമായിരുന്നു. വന്‍തുകയാണ് അക്കാദമി ഫണ്ടില്‍ നിന്ന് ഇതിനായി ചെലവഴിച്ചത്.
പുരോഗമന കലാസാഹിത്യ സംഘം, ഡിവൈഎഫ്ഐ തുടങ്ങിയ സിപിഎം പോഷക സംഘടനകളുമായി ചേര്‍ന്ന് ഇത്തരം നിരവധി പരിപാടികളാണ് ഈ അടുത്തകാലത്ത് ഭരണസമിതി സംഘടിപ്പിച്ചത്. അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇടത് സഹയാത്രികര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇടമില്ല എന്നതാണവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: