ഹാമില്ട്ടണ്: ഈ സീസണില്‍ ഒട്ടേറെ പമ്പരകള്‍ പോക്കറ്റിലാക്കിയ ഇന്ത്യ മറ്റൊരു പരമ്പരകൂടി സ്വന്തമാക്കാന്‍ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആതിഥേയരായ ന്യൂസിലന്‍ഡുമായി മാറ്റുരയ്ക്കും. ജയിക്കുന്ന ടീമിന് പരമ്പര ലഭിക്കും. ജയം ഇന്ത്യക്കൊപ്പം നിന്നാല്‍ രോഹിതിനും കൂട്ടര്‍ക്കും ചരിത്രമെഴുതാം- ന്യൂസിലന്‍ഡില്‍ ട്വന്റി 20 പരമ്പരനേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന ബഹുമതി രോഹിതിനും കൂട്ടര്‍ക്കും ലഭിക്കും. 12.30 ന് മത്സരം ആരംഭിക്കും.
പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഹാമിട്ടണിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ തോല്‍വി സമ്മാനിച്ച് ആതിഥേയര്‍ ഇന്ത്യയെ നാണം കെടുത്തി. പക്ഷെ ഓക്ലന്‍ഡിലെ രണ്ടാം മത്സരത്തില്‍ പിഴവില്ലാതെ കളിച്ച് ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ പകരം വീട്ടി.
ഓക്ലന്‍ഡിലെ ഉശിരന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഹാമില്‍ട്ടണില്‍ നിര്‍ണായകമായ മൂന്നാം മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ ഇവിടെ നേരത്തെ നടന്ന നാലാം ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞതില്‍ ഇന്ത്യക്ക് നേരിയ ഭയവുമുണ്ട്. അന്ന് കേവലം 92 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ഹാമില്‍ട്ടണിലെ പിച്ച് പേസിനെ തുണയ്ക്കുന്നതാണ്. ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന കിവീസ് പേസ് നിരയെ അടിച്ചൊതുക്കിയാലേ ഇന്ത്യക്ക് വിജയം പിടിക്കാനാകൂ.
രണ്ടാം മത്സരത്തില്‍ കളിച്ച ടീമിനെ തന്നെയാകും ഇന്ത്യ അവസാന മത്സരത്തിനും ഇറക്കുക. ചിലപ്പോള്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു പകരം കുല്‍ദീപ് യാദവിന് അവസരം നല്‍കിയേക്കും.രണ്ടാം മത്സരത്തില്‍ മിന്നുന്ന ബൗളിങ്ങ് കാഴ്ചവച്ച ക്രുണാല്‍ പാണ്ഡ്യയും പേസര്‍ ഭുവനേശ്വര്‍ കുമാറും നയിക്കുന്ന ഇന്ത്യന്‍ പേസ് പട ശക്തമാണ്. ആദ്യ മത്സരത്തില്‍ തകര്‍ന്നെങ്കിലും രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവന്നു.
ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ശിഖര്‍ ധവാനൊപ്പം ഇന്നിങ്ങ്സ് തുറക്കും. പരിചയ സമ്പന്നനായ ധോണിയും യുവതാരം ഋഷഭ് പന്തും മധ്യനിരയെ ശക്തമാക്കുന്നു.
ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും സീഫെര്‍ട്ടുമാണ് ന്യൂസിലന്‍ഡിന്റെ ബാറ്റിങ്ങ് കരുത്ത്. പേസര്‍ ടിം സൗത്തി ആദ്യ മത്സരത്തില്‍ മികവ് കാട്ടിയെങ്കില്ലും രണ്ടാം മത്സരത്തില്‍ മങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: