കോഴിക്കോട്: മതേതരത്വവും ജനാധിപത്യവും നിലനില്ക്കണമെങ്കില് ഹിന്ദു സംസ്കാരം നില നില്‍ക്കണമെന്ന് അഡ്വ. ബെന്നി തോമസ് പറഞ്ഞു. നാനാ പാല്ക്കര് രചിച്ച് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന് വിവര്‍ത്തനം ചെയ്ത ഡോ. ഹെഡ്ഗേവാര്‍-ജീവചരിത്രം പ്രകാശനചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങളില്‍ ക്രൈസ്തവ മതാധിപത്യമുള്ളിടങ്ങളില് ജനാധിപത്യം ഉണ്ടെങ്കിലും മതേതരത്വമില്ല. മുസ്ലിം രാഷ്ട്രങ്ങളിലാവട്ടെ മതേതരത്വവും ജനാധിപത്യവും ഇല്ലാത്ത സ്ഥിതിയാണ്. ഭാരതത്തില്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്നത് ഹിന്ദുസംസ്കാരത്തിന്റെ സവിശേഷതകൊണ്ടാണ്.
ഇന്ത്യ കണ്ട മഹാന്മാരില് പ്രമുഖനാണ് ഡോ. ഹെഡ്ഗേവാര്‍. ഹിന്ദു സംസ്കാരത്തെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും അദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതാണ്. ലോകത്ത് സംസ്കാരങ്ങള്‍ പലതും തകര്‍ന്നടിഞ്ഞെങ്കിലും ഭാരതത്തില്‍ സനാതനസംസ്കാരം ഇന്നും നിലനില്ക്കുന്നു- അദ്ദേഹം പറഞ്ഞു.
മലയാള ഭാഷയുടെ സൗന്ദര്യം ചോര്‍ന്നുപോകാതെയാണ് സേതുമാധവന് ഗ്രന്ഥം പരിഭാഷപ്പെടുത്തിയിരിക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്ത എഴുത്തുകാരന് പി.ആര്. നാഥന് പറഞ്ഞു. സ്വയംസേവകന് എങ്ങനെയാണെന്ന് ഡോക്ടര്‍ജിയുടെ ജീവിതം പഠിപ്പിക്കുന്നു. ഡോക്ടര്‍ജിയുടെ ജീവിതത്തെക്കുറിച്ച് വൃഥാ സ്ഥൂലതയില്ലാതെ ഗ്രന്ഥം പ്രതിപാദിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഡോ. ഉള്ളൂര്‍ എം. പരമേശ്വരന് പുസ്തകം പരിചയപ്പെടുത്തി. യു. ഗോപാല്‍ മല്ലര്‍ അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിംഗ് ഡയറക്ടറും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ എം. രാധാകൃഷ്ണന് ആര്‍എസ്എസിനെ അറിയുക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സി.എം. രാമചന്ദ്രന് സ്വാഗതവും സി.ആര്. ഗുരുസ്വാമി നന്ദിയും പറഞ്ഞു. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: