ബാഗ്ദാദ്: അമേരിക്കയുടെ പിന്തുണയോടെ ഐഎസ്സിന്റെ സിറിയയിലെ അവസാനത്തെ സങ്കേതത്തിനെതിരായ യുദ്ധം ആരംഭിച്ചതായി കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ആര്‍മിയുടെ വക്താവ് അറിയിച്ചു. സിറിയയില്‍ ഐഎസ്സിന്റെ പതനം പൂര്‍ത്തിയായെന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ഡീര്‍ എസ്-സോറിലെ ഇരുപതിനായിരത്തോളം ജനങ്ങളെ ഒഴിപ്പിച്ച ശേഷം സൈനിക നീക്കം ആരംഭിച്ചത്. ഈ പ്രവിശ്യയിലെ ബാഖുസ് ഗ്രാമം കേന്ദ്രീകരിച്ചാണ് അമേരിക്കയുടേയും സിറിയന്‍ ഡെമോക്രാറ്റിക് ആര്‍മിയുടേയും സൈന്യം നീങ്ങുന്നത്. യുഎസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെയാണ് സൈന്യത്തിന്റെ മുന്നേറ്റം. സിറിയയുടെ വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളില്‍ കനത്ത സ്വാധീനമുണ്ടായിരുന്ന ഐഎസ് ഇപ്പോള്‍ ബാഖുസ് ഗ്രാമത്തിലേക്ക് ഒതുങ്ങി എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്തു നിന്ന് വന്‍ തോതില്‍ ഒഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കൊപ്പം ഐഎസ് പോരാളികളും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി എന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: