ചെറുകോല്‍പ്പുഴ: നവോത്ഥാനമെന്ന വാക്ക് കേരളത്തിന് പുതിയതല്ലെന്നും ഋഷീശ്വരന്മാരും നവോത്ഥാന നായകരും സാമൂഹ്യ പരിഷ്ക്കരണം നടപ്പാക്കിയ നാടാണിതെന്നും മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ഒരാഴ്ചനീണ്ടുനിന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂര്‍വ്വികര്‍ നിരന്തര തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചത്. അവരാരും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തിയില്ല. ആചാര്യന്മാര് മനുഷ്യമനസ്സുകളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നവോത്ഥാനം. അത് കാപട്യത്തിന്റെ നവോത്ഥാനമായിരുന്നില്ല. ഇന്ന് ചിലര്‍ നവോത്ഥാനത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു. സാമൂഹിക തിന്മകള്ക്കെതിരെ മനുഷ്യ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ നവോത്ഥാന നായകരെ അവഹേളിക്കുന്നു.
സമൂഹത്തിലെ ആചാരങ്ങള്‍ നിശ്ചയിക്കേണ്ടത് ആചാര്യന്മാരാണ്. വിവിധ ക്ഷേത്രങ്ങളിലെ ആചാര വൈവിധ്യമാണ് ഹിന്ദു മതത്തിന്റെ പ്രത്യേകത. സമൂഹത്തില്‍ എല്ലാവരെയും ധന്യരാക്കുന്നതാണ് യഥാര്‍ത്ഥ നവോത്ഥാനം. കേരളത്തിന്റെ നവോത്ഥാന ചരിത്രം തന്നെയാണ് ഹിന്ദുമതപരിഷത്തിന്റെ ചരിത്രമെന്നും വരുംവര്‍ഷങ്ങളില്‍ ഇത് മഹാകുംഭമേളയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ചൈതന്യാനന്ദജി മഹാരാജ് അധ്യക്ഷനായി. ഹിന്ദു മതത്തിന്റെ അടിസ്ഥാനമായ വേദങ്ങള്‍ ഹിന്ദുക്കള്‍ അറിയുകയും പഠിക്കുകയും വേണമെന്ന് സ്വാമി പറഞ്ഞു. ഹിന്ദു മതപഠനത്തിന് പദ്ധതി ഉണ്ടാകണം.
മാതാപിതാക്കള്‍ കുട്ടികളിലേക്ക് നമ്മുടെ ആചാരങ്ങള്‍ പകര്‍ന്ന് നല്‍കണം. ക്ഷേത്രകമ്മിറ്റികള്‍ നേതൃത്വം നല്കി നാട്ടിലെ ഹിന്ദുക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം. സമൂഹത്തിന് ചെയ്യുന്ന സേവനം ദൈവത്തിന് പൂജയായി കരുതണമെന്നും സ്വാമി പറഞ്ഞു.
ബ്രഹ്മചാരി അനഘാമൃതചൈതന്യ, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എന്‍.കെ. പ്രേമചന്ദ്രന് എംപി, പി.സി. ജോര്‍ജ് എംഎല്‍എ, മേജര്‍ ലാല്‍ കൃഷ്ണ, എ.ആര്. വിക്രമന് പിള്ള, അനൂപ് കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: