കോഴിക്കോട്: ഇ.എം.എസ് നമ്പൂതിരിപ്പാട് പാര്‍ട്ടിക്ക് തന്റെ സ്വത്ത് മുഴുവന്‍ എഴുതിനല്‍കി എന്നു പറയുന്നത് കളവാണെന്ന് പ്രമുഖ ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്. ആകെ പതിനായിരം ഉറുപ്പികയാണ് ഇഎംഎസ് പാര്‍ട്ടിക്ക് നല്‍കിയതെന്നും ബാക്കിയുള്ളതിനൊന്നും ഒരു തുമ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാളം വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇഎംഎസ്സും അദ്ദേഹത്തിന്റെ അനുയായികളും ദീര്‍ഘകാലം നടത്തിയ പ്രചാരണത്തിന്റെ മുനയൊടിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഎംഎസ്സിനെതിരെ ലേഖനമെഴുതിയതിന് ശേഷമാണ് താന്‍ മാര്‍ക്സിസ്റ്റുകാരുടെ ആജീവനാന്ത വൈരിയായിത്തീര്ന്നതെന്നും എംജിഎസ് പറയുന്നു. ഇഎംഎസ് തന്റെ സ്വത്ത് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ലെന്ന് തെളിയിക്കുന്ന കോടതി രേഖകളടക്കമുള്ള തെളിവുകള്‍ തനിക്കെത്തിച്ചു തന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം രചിച്ച പ്രമുഖ ചരിത്രഗവേഷകന് ഡോ. ഇ. ബാലകൃഷ്ണനാണെന്ന് എം.ജി.എസ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഞാന്‍ യൂണിവേഴ്സിറ്റിയിലുണ്ടായിരുന്ന കാലത്ത് ബാലകൃഷ്ണന് എന്ന കമ്മ്യൂണിസ്റ്റുകാരന് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു. പില്ക്കാലത്ത് അദ്ദേഹം നക്സലൈറ്റും ആന്റി കമ്മ്യൂണിസ്റ്റുമായി. അദ്ദേഹം ഗവേഷണത്തിന് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ വന്നു. ഒരു ദിവസം ഇഎംഎസ്സിന്റെ സ്വത്ത് സംബന്ധമായ എല്ലാ കോടതിരേഖകളും അദ്ദേഹം എനിക്ക് കൊണ്ടുവന്നു തന്നു’ എന്നാണ് എം.ജി.എസ് പറയുന്നത്. ഇഎംഎസ്സിന്റെ സ്വത്ത് ദാനം തട്ടിപ്പായിരുന്നു എന്ന ആരോപണം നേരത്തെ ഒന്നിലേറെ ലേഖനങ്ങളില്‍ എം.ജി.എസ് ഉന്നയിച്ചിരുന്നെങ്കിലും അതിനുള്ള തെളിവുകള്‍ തനിക്ക് ലഭിച്ചതിനെക്കുറിച്ച് ആദ്യമായാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.
ഇഎംഎസ്സിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രൊഫ. മുണ്ടശ്ശേരി മംഗളോദയത്തിലെഴുതിയ ലേഖനത്തിന് മറുപടിയായി പി.എസ്. എന്ന തൂലികാനാമത്തില്‍ ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പിലാണ് ഇ.എം.എസ്. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. എന്നാല്‍ പി.എസ്. എന്ന തൂലികാനാമത്തില്‍ ദേശാഭിമാനിയിലും ചിന്തയിലും ലേഖനങ്ങളും കത്തുകളും എഴുതിയിരുന്നത് ഇ.എം.എസ് തന്നെയായിരുന്നു എന്ന് അദ്ദേഹം തന്നെ അബദ്ധത്തില്‍ ഒരിക്കല്‍ വെളിപ്പെടുത്തിയ കാര്യവും എം.ജി.എസ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് മുമ്പ് ഇ.എം.എസ് ഈ വിവരം തനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നും അതിനാല്‍ അവര്‍ക്ക് സ്വത്തുക്കളൊന്നും നഷ്ടപ്പെട്ടില്ലെന്നും എംജിഎസ്. പറയുന്നു. കമ്മ്യൂണിസറ്റ് നേതാക്കളെ ഏറെ സഹായിച്ച പരപ്പനങ്ങാടിയിലെ മുസ്ലീം ജന്മികുടുംബമായ കോയക്കുട്ടി നഹയുടെ തറവാടിനും, തനിക്ക് അടുപ്പമുള്ള ചിറമംഗലത്ത് മനയടക്കമുള്ള ഒട്ടുമിക്ക ജന്മി നമ്പൂതിരി തറവാടുകള്‍ക്കും ഇഎംഎസ് ഭൂപരിഷ്കരണ നിയമത്തെക്കുറിച്ച് നേരത്തേ വിവരം നല്കി അവരെ നഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട് എന്ന് തെളിവുകള്‍ നിരത്തി എം.ജി.എസ് വിവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: